വിമാനം ടേക്ക് ഓഫ് ചെയ്യാൻ വൈകുമെന്ന് പൈലറ്റിന്റെ അനൗൺസ്മെന്റ്, ഇൻഡിഗോയിൽ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ, സംഭവത്തിൽ അന്വേഷണം തുടങ്ങി

വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ മർദ്ദിച്ച് യാത്രക്കാരൻ. ഇന്നലെയാണ് സംഭവം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യാൻ വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്ന് യാത്രക്കാരിൽ നിന്ന് ഒരു യുവാവ് സീറ്റിൽ നിന്ന് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്ന 6E-2175 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.7.40 ആയിരുന്നു വിമാനം പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന സമയം. എന്നാൽ കനത്ത മൂടൽമഞ്ഞ് മൂലം ഇത് ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇത് യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഓടിയെത്തി പൈലറ്റിനെ അടിച്ചത്. ഫ്‌ളൈറ്റ് വൈകിയത് കൊണ്ടു തന്നെ പുതിയ ക്യാബിൻ ക്രൂ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
യുവാവ് മർദ്ദനം തുടർന്നതോടെ വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാർ ഇത് തടഞ്ഞു. യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫ്‌ളൈറ്റ് പുറപ്പെടാൻ വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ യാത്രക്കാരൻ ഓടിവന്ന് പൈലറ്റിനെ അടിക്കുന്നതും തുടർന്ന് തർക്കമുണ്ടാകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവം നടന്നയുടൻ തന്നെ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു.
സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസും അറിയിച്ചു. സംഭവത്തിൽ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























