സല്‍വീന്ദര്‍ സിങ്ങിന് പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി

പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി പഞ്ചാബില്‍ ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ പഠാന്‍കോട്ടില്‍ ആക്രമണത്തിനെത്തിയ തീവ്രവാദി സംഘവുമായി സല്‍വീന്ദര്‍ സിങ്ങിനു പരിചയം ഉണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇന്ത്യയില്‍ ഇനിയും പഠാന്‍കോട്ട് മാതൃകയില്‍ആക്രമണം നടത്തുമെന്നു പാക്ക് അധിനിവേശ കശ്മീരിലെ മുജാഹിദ്ദീന്‍ നേതാവ് സൈഫുല്ല ഖാലിദ് ഡല്‍ഹിയില്‍ ഒരു പത്രത്തിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സല്‍വീന്ദര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒട്ടേറെപ്പേരുടെ നമ്പറുകള്‍ എന്‍എഎ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് എത്തുന്ന ലഹരിമരുന്ന് കടത്തു സംഘങ്ങള്‍ക്കു പഞ്ചാബില്‍ യഥേഷ്ടം കടന്നുവരാനും സഞ്ചരിക്കാനും എസ്പി ആയിരിക്കേ സല്‍വീന്ദര്‍ സിങ് സൗകര്യം ഒരുക്കിയതായി എന്‍ഐഎ കണ്ടെത്തി. എന്നാല്‍ ഈ നമ്പറുകളൊക്കെ പൊലീസിനു വിവരം ചോര്‍ത്തിത്തരുന്ന സോഴ്‌സുകളുടേതാണ് എന്നായിരുന്നു സല്‍വീന്ദറിന്റെ വിശദീകരണം. ഇതുപക്ഷേ, അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. തുടര്‍ച്ചയായി നാലാം ദിവസവും സല്‍വീന്ദര്‍ സിങ്ങിനെ എന്‍ഐഎ സംഘം ചോദ്യംചെയ്തു. വ്യാഴാഴ്ച സല്‍വീന്ദറിന്റെ പാചകക്കാരന്‍ മദന്‍ ഗോപാലിനെയും ദര്‍ഗയുടെ സൂക്ഷിപ്പുകാരന്‍ സോമരാജിനെയും ചോദ്യംചെയ്തു. ഇന്നും ഇവരെ ചോദ്യംചെയ്യുന്നതു തുടരും. പഠാന്‍കോട്ടില്‍ വ്യോമസേനാ താവളം ആക്രമിക്കാന്‍ തീവ്രവാദികള്‍ നടത്തിയ നീക്കത്തെക്കുറിച്ചു സല്‍വീന്ദറിന് മുന്‍കൂട്ടി ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നും ചോദ്യംചെയ്യലില്‍ വെളിപ്പെട്ടു. എന്നാല്‍ ഈ തീവ്രവാദി സംഘം എന്തുകൊണ്ടു സല്‍വീന്ദറിനെ ഉപദ്രവിക്കാതെ വിട്ടയച്ചു എന്നതാണു ദുരൂഹമായിരിക്കുന്നത്. പഠാന്‍കോട്ട് മാതൃകയില്‍ ഇനിയും ആക്രമണം നടത്താന്‍ തീവ്രവാദി സംഘടനകള്‍ തയാറെടുക്കുന്നു എന്നാണു പാക്ക് അധിനിവേശ കശ്മീരിലെ മുജാഹിദ്ദീന്‍ നേതാവ് സൈഫുല്ല ഖാലിദ് പറയുന്നത്.
കശ്മീര്‍ സ്വതന്ത്രമാകുന്നതുവരെ ഇതു തുടരുമെന്നും ഖാലിദ് പറയുന്നു. ജയ്‌ഷെ മുഹമ്മദ് ആയാലും അല്‍ റഹ്മത് ട്രസ്റ്റ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും ഈ പോരാട്ടം തുടരുമെന്നും സൈഫുല്ല ഖാലിദ് പറയുന്നു. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സമാധാനനീക്കങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും സൈഫുല്ല പറയുന്നു. മുഖ്യവിഷയം കശ്മീരാണ്. പാക്കിസ്ഥാനിലെ മന്‍ഷേം ജില്ലയിലെ ബാലാകോട് എന്ന സ്ഥലത്താണു തീവ്രവാദികള്‍ക്കു പരിശീലനം നല്‍കിവരുന്നതെന്നും സൈഫുല്ല പറയുന്നു. ഭാവല്‍പ്പൂരിലാണു തീവ്രവാദികളുടെ പരിശീലന ക്യാംപ് എന്നതു ശരിയല്ലെന്നും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























