ശശി തരൂരിന് കുരുക്കായി സുനന്ദയുടെ മരണ റിപ്പോര്‍ട്ട്, അസ്വഭാവിക മരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഡല്‍ഹി പോലീസ്

ശശീ തരൂരിന് കുരുക്കായി വീണ്ടും സുനന്ദയുടെ മരണ റിപ്പോര്‍ട്ട്. അസ്വാഭാവിക മരണമാണെന്നും നേരത്തേ സംശയിച്ചതുപോലെ ആണവ പദാര്‍ഥമല്ല മരണകാരണമെന്നും ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം.
അപകടകരമായ രാസവസ്തുവാകാം മരണകാരണമെന്നാണു വാഷിങ്ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ലാബറട്ടറിയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഡല്‍ഹി പോലീസ്.
വാഷിങ്ടണില്‍നിന്നു ലഭിച്ച ഫലം വിശകലനം ചെയ്ത് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധസംഘം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബസിയുടേതാണു വെളിപ്പെടുത്തല്‍. \'ആന്തരാവയവങ്ങളില്‍ കണ്ടെത്തിയ റേഡിയേഷന്‍ അളവ് അപകടകരമായ തോതിലല്ലെന്നാണ് എഫ്.ബി.ഐ. റിപ്പോര്‍ട്ട്. ആണവപദാര്‍ഥമാണ് മരണകാരണമെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ മറ്റു ചില രാസസംയുക്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതു വിലയിരുത്തി എയിംസ് മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ടുവച്ച നിഗമനങ്ങളിലേക്ക് അന്വേഷണം നടത്തും. എന്തായാലും, മരണം സ്വാഭാവികമല്ലെന്ന് ഉറപ്പ്. കേസിനു വൈകാതെ തുമ്പുണ്ടാക്കും\' ബസി വ്യക്തമാക്കി.
സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് 17ന് രണ്ടു വര്‍ഷം തികയുകയാണ്. വിഷം ഉള്ളില്‍ച്ചെന്നാണു മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം എഫ്.ബി.ഐ. സ്ഥിരീകരിച്ചതായി ഡോ. ഗുപ്ത ഇന്നലെ പറഞ്ഞു. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ എല്ലാ സാംപിളുകളിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷം ഉള്ളില്‍ച്ചെന്നതാണു മരണകാരണമെന്നാണു എയിംസില്‍നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്.
എന്തു തരത്തിലുള്ള വിഷമാണു മരണകാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സുനന്ദയുടെ ഉള്ളില്‍ ചെന്നിട്ടുണ്ടാകാവുന്ന ആറു തരം വിഷങ്ങളുടെ പട്ടിക എയിംസ് അധികൃതര്‍ പോലീസിനു കൈമാറിയിരുന്നു.
പൊളോണിയം എന്ന ആണവപദാര്‍ഥം കുത്തിവച്ച് സുനന്ദയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പരിശോധനയ്ക്ക് എഫ്.ബി.ഐയുടെ സഹായം തേടിയത്.
രണ്ടു മാസം മുമ്പു ലഭിച്ച എഫ്.ബി.ഐ. റിപ്പോര്‍ട്ടില്‍ എയിംസിന്റെ വിലയിരുത്തല്‍ കൂടി ലഭിച്ചതോടെ ബസി ഇന്നലെ പ്രത്യേക അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി. കേസിനെപ്പറ്റി സ്‌പെഷല്‍ കമ്മിഷണര്‍ ദീപക് മിശ്ര വിശദമായ വിവരണം നല്‍കി.
വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശശി തരൂരും സുനന്ദയുടെ മുന്‍ വിവാഹത്തിലെ മകന്‍ ശിവ് മേനോനും അടക്കം പതിനഞ്ചോളം പേരെ ചോദ്യംചെയ്തു.
തരൂരിന്റെയും സുനന്ദയുടെയും വസതിയിലെ ജോലിക്കാരന്‍ നാരായണ്‍ സിങ്, െ്രെഡവര്‍ ബജ്‌രംഗി എന്നിങ്ങനെ ആറു പേരില്‍ നുണപരിശോധനയും നടത്തി. പുതിയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ തരൂരിനെ വീണ്ടും ചോദ്യംചെയ്യുമെന്നാണു സൂചന. അതേസമയം, ബി.ജെ.പി. രാഷ്ട്രീയവൈരം തീര്‍ക്കുകയാണെന്നു ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കേസില്‍ കുറ്റാരോപിതനല്ലെങ്കിലും ശശി തരൂര്‍ അന്വേഷവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. എഫ്.ഐ.ആറിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നില്ല. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരേ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ബി.ജെ.പി. ഉപയോഗിക്കുകയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























