അവിടെ വാര്‍ ഇവിടെ 'അന്‍വാര്‍'... കേന്ദ്രത്തെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസ്; ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് പരിഹസിച്ച് ഉദിത് രാജ്

ശശി തരൂര്‍ വീണ്ടും താരമാകുന്നു. അതേസമയം കോണ്‍ഗ്രസിലെ കണ്ണിലെ കരട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് ഉദിത് രാജ് പരിഹസിച്ചു. ആദ്യമായി നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് ഉദിത് രാജിന്റെ പ്രതികരണം.
മോദി ഭരണത്തിന് മുന്‍പ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ സുവര്‍ണ ചരിത്രത്തെ തരൂര്‍ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങള്‍ നല്‍കിയ പാര്‍ട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാര്‍ത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. 1965 ല്‍ നിരവധി തവണ പാക്കിസ്ഥാനിലേക്ക് കടന്നുകയറി. 1971 ല്‍ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും, പവന്‍ ഖേരയും ഉദിത് രാജിന്റെ പ്രസ്താവനയെ പിന്തുണച്ച് ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. തരൂരിനെ ടാഗ് ചെയ്ത് 1965 ല്‍ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ത്യന്‍ സൈനികര്‍ നില്‍ക്കുന്ന ചിത്രങ്ങളും പവന്‍ ഖേര പങ്കുവച്ചു.
പനാമയിലെ ഇന്ത്യന്‍ എംബസിയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം. 'സമീപ വര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്കും വലിയ വിലനല്‍കേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതില്‍ സംശയമില്ല', തരൂര്‍ പറഞ്ഞിരുന്നു.
ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ നിയന്ത്രണരേഖ കടന്നെത്തിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 'അത് ഞങ്ങള്‍ മുമ്പ് ചെയ്യാത്ത ഒന്നായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ല', തരൂര്‍ ചൂണ്ടിക്കാട്ടി.
2019 ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന്, സായുധസേന നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും തരൂര്‍ പറഞ്ഞു.
'ഇത്തവണ (ഓപ്പറേഷന്‍ സിന്ദൂരിലൂടെ), ഞങ്ങള്‍ ഈ രണ്ടില്‍നിന്നും കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു. നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്നുപോയെന്ന് മാത്രമല്ല. ഞങ്ങള്‍ പാകിസ്താനിലെ പഞ്ചാബി ഹൃദയഭൂമിയില്‍ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ഭീകര ആസ്ഥാനങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി', പാനമയില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
സംഘത്തിലെ എല്ലാ അംഗങ്ങളും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നവരാണെങ്കിലും ദേശീയ ലക്ഷ്യത്തില്‍ ഞങ്ങള്‍ ഐക്യപ്പെടുന്നുവെന്നും പ്രതിനിധി സംഘത്തെ ചൂണ്ടിക്കാട്ടി തരൂര്‍ വ്യക്തമാക്കി. ഈ പരാമര്‍ശങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് വിമര്‍ശനം നടത്തിയത്.
'കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണ്, ബിജെപി നേതാക്കള്‍ പറയാത്തതുപോലും പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനും വേണ്ടി ശശി തരൂര്‍ സംസാരിക്കുകയാണ്. മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നതെന്ന് അയാള്‍ക്ക് വല്ലതും അറിയുമോ ബിജെപി ഇന്ത്യന്‍ സായുധ സേനയുടെ ക്രെഡിറ്റ് എടുക്കുന്നു...', ഉദിത് രാജ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനായുള്ള വിദേശപര്യടനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി. സര്‍വകക്ഷി സംഘത്തെ നയിച്ച് പാനമയിലെത്തിയ ഘട്ടത്തിലാണ് തരൂര്‍ വീണ്ടും മോദിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന് പകരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്- തരൂര്‍ പറഞ്ഞു. മോദി അധികാരത്തിലെത്തിയ ശേഷമാണ് അതിര്‍ത്തിയും നിയന്ത്രണരേഖയും കടന്ന് ഭീകരര്‍ക്ക് തിരിച്ചടി കൊടുത്തുതുടങ്ങിയതെന്നും പരോക്ഷമായി തരൂര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരരുടെ പങ്കിനുള്ള എല്ലാ തെളിവും കൈമാറിയതാണ്. ഒന്നും സംഭവിച്ചില്ല.
ആദ്യമായി നിയന്ത്രണരേഖ കടന്ന് ഭീകരരെ ആക്രമിച്ചത് 2015ല്‍ ഉറിയിലാണ്. പിന്നീട് പുല്‍വാമയുടെ ഘട്ടത്തില്‍ നിയന്ത്രണരേഖ മാത്രമല്ല അതിര്‍ത്തിയും കടന്ന് ബലാകോട്ടില്‍ തിരിച്ചടിച്ചു. പഹല്‍ഗാമിനുശേഷം നിയന്ത്രണരേഖയും അതിര്‍ത്തിയും മാത്രമല്ല പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കു കടന്ന് ആക്രമണം നടത്തി. വില കൊടുക്കേണ്ടി വരുമെന്ന് ഭീകരര്‍ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്- തരൂര്‍ പറഞ്ഞു.
ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും പാകിസ്ഥാന്റെ ഏത് പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി. ഗയാനയില്‍ നടന്ന നയതന്ത്ര ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതികാര നടപടി മാത്രമാണെന്നും തരൂര്‍ വ്യക്തമാക്കി. 'ഇന്ത്യ സ്വീകരിച്ച ഓരോ നടപടിയും പാകിസ്ഥാനോടുള്ള പ്രതികരണം മാത്രമായിരുന്നു. നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ ആദ്യ ആക്രമണമായിരുന്നു അതെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. യുദ്ധം ഒഴിവാക്കാനും ആശങ്ക പ്രകടിപ്പിച്ചും മറ്റു രാജ്യങ്ങള്‍ ഞങ്ങളെ വിളിച്ചപ്പോള്‍, യുദ്ധത്തില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്ന സന്ദേശം തന്നെയാണ് അറിയിച്ചത്' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടികള്‍ ആക്രമണത്തിലല്ല, മറിച്ച് പ്രതിരോധത്തിലാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു, പാകിസ്ഥാന്‍ ശത്രുത അവസാനിപ്പിക്കുന്നത് കൂടുതല്‍ പ്രതികാര നടപടികള്‍ ഒഴിവാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എംപി നയിക്കുന്ന പാര്‍ലമെന്ററി പ്രതിനിധി സംഘം ന്യൂയോര്‍ക്കിലെത്തി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഭാഗമായി നിര്‍മിച്ച സ്മാരകത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച തരൂര്‍ ഭീകരവാദം ലോകം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണെന്നും ഇതിനെതിരെ ലോകം ഒന്നിച്ചു നിന്ന് പോരാടണമെന്നും പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാരെ കൊന്നു മടങ്ങാമെന്നു കരുതാന്‍ പാക്കിസ്ഥാനില്‍ ഇനി ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാനല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ്. ഞാന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ല, പ്രതിപക്ഷ പാര്‍ട്ടിയുടെ ഭാഗമാണ്. പക്ഷേ, ശക്തമായി തിരിച്ചടിക്കേണ്ട സമയത്ത് ഇന്ത്യ അതുതന്നെയാണു ചെയ്തത് എന്നു പറയാന്‍ എനിക്ക് സന്തോഷമുണ്ട് എന്നും തരൂര്‍ പറഞ്ഞു. പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും. പാനമ, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജൂണ്‍ 3ന് തിരികെ വാഷിങ്ടനില്‍ എത്തും.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ശശി തരൂരിനെ ചൊല്ലി തര്‍ക്കിക്കുമ്പോള്‍ സംസ്ഥാനത്ത് നേതാക്കള്‍ പിവി അന്‍വറിനെ ചൊല്ലിയാണ് തര്‍ക്കിക്കുന്നത്. അതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ അനുയായികള്‍ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും എന്ന് എഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോര്‍ഡ് വച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍.
പിവി അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.
അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൈയില്‍ കൂടുതല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിന് വഴി നിര്‍ദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്‍വര്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.
എസ്ഡിപിഐ മലപ്പുറം ഉപാധ്യക്ഷന്‍ അഡ്വ. സാദിഖ് നടുത്തൊടി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇതോടെ രണ്ട് പേരാണ് മത്സര രംഗത്തേക്ക് വന്നിരിക്കുന്നത്. എല്ലാ ബൂത്തിലും പ്രവര്‍ത്തകരുണ്ട്.കേരളത്തിലെ മൂന്ന് മുന്നണികളോടും പ്രത്യേക മമതയോ വിദ്വേഷവുമില്ലെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.
പിവി അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ലെന്നും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല. ആശയവിനിമയത്തില്‍ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നെറികെട്ട ഭരണം കാരണമാണ് അന്‍വര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പിവി അന്‍വര്‍ വിഷയത്തില്‍ ആരെയും വിമര്‍ശിക്കാതെ അനുനയത്തിന്റെ സൂചനയാണ് കെസി വേണുഗോപാല്‍ നല്‍കിയത്. മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അന്‍വര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വറിന്റെ അടുത്ത നീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, അന്‍വര്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ ലീഗിനും എതിര്‍പ്പുണ്ട്. നിലമ്പൂരില്‍ ജയിക്കേണ്ടത് യുഡിഫ് ആവശ്യമാണെന്നും താഴോട്ട് ഇറങ്ങണമെങ്കില്‍ ഇറങ്ങണമെന്നുമാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അതേസമയം, വിഷയത്തില്‍ എവിടെയും ഇല്ലാതാകാന്‍ നില്‍ക്കരുതെന്നും രാഷ്ട്രീയ ഭാവി സ്വയം ഇല്ലാതാക്കരുതെന്നുമുള്ള മുന്നറിയിപ്പും ലീഗ് അന്‍വറിന് നല്‍കുന്നുണ്ട്.
ഇതിനിടെ, അന്‍വര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഇല്ലെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. വി.ഡി സതീശന്‍ ഒറ്റയ്ക്കല്ല എല്ലാവരും ഒരുമിച്ചു തന്നെയാണ് തീരുമാനം എടുക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരയ വിധിയെഴുത്താണ്. അതിന് യുഡിഎഫിനൊപ്പം ആരൊക്കെ വന്നാലും കൂടെ കൂട്ടുമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
അന്‍വറിന്റെ കാര്യത്തില്‍ വി.ഡി സതീശന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.പ്രതിപക്ഷ നേതാവും ഞങ്ങളും എല്ലാം ഒന്നാണ്. വേര്‍തിരിവ് ഉണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്. അന്‍വറിന്റെ കാര്യത്തില്‍ ഒരു പിടിവാശിയുമില്ല. അന്‍വര്‍ 101 ശതമാനവും യുഡിഎഫിനൊപ്പം ഉണ്ടാകും. അതിന് മുന്‍പ് അന്‍വറും ചില തീരുമാനങ്ങള്‍ എടുക്കാനുണ്ട്.
കെ.സുധാകരന്‍ വര്‍ക്കിംഗ് കമ്മറ്റി അംഗമാണ്. അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ചു മുന്നോട്ട് പോകും. സ്ഥാനാര്‍ഥിയെ കുറിച്ച് എന്തെങ്കിലും കെട്ടിചമച്ച കഥകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലുള്ള വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ പിവി അന്‍വര്‍ വി ഡി സതീശനെതിനതെിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
യുഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. മുന്നണി പ്രവേശനത്തിനായി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തും. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അന്‍വര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. അന്‍വര്‍ നിലപാട് പറയട്ടെയെന്നായിരുന്നു വിഡി സതീശന്‍ ഇന്നലെ പറഞ്ഞത്. വിഡി സതീശനെതിരെയാണ് വാര്‍ത്താസമ്മേളനത്തില്‍ പേര് പറയാതെ പിവി അന്‍വര്‍ വിമര്‍ശിച്ചത്.
കെ സുധാകരനും കെ മുരളീധരനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കള്‍ തന്നുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിലെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് പിവി അന്‍വര്‍ വ്യക്തമാക്കിയത്. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha