ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി

ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി.
100 കോടിയോളം രൂപ ചെലവഴിച്ച് അസാമിലെ ദിബ്രുഗഡ്- മൊറാൻ ദേശീയപാത 127ലെ 4.2 കിലോമീറ്റർ കോൺക്രീറ്റ് സ്ട്രെച്ചിൽ പണിത അടിയന്തര ലാൻഡിംഗ് സംവിധാനം (എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി- ഇ.എൽ.എഫ്) മോദി രാജ്യത്തിന് സമർപ്പിച്ചു. ഇവിടെ നിന്ന് നിയന്ത്രണരേഖയിലേക്ക് 300 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. അടിയന്തര യുദ്ധസാഹചര്യങ്ങളിലും പ്രകൃതിദുരന്ത സമയത്തും അതിവേഗ നീക്കങ്ങൾ നടത്താൻ സംവിധാനം ഉപകരിക്കും.
വടക്കുകിഴക്കൻ മേഖലയിലെ ആദ്യ ഹൈവേ- കം- റൺവേയാണിത്. ഇന്നലെ രാവിലെ 10.30ഓടെയാണ് മോദി എത്തിയത്. വ്യോമസേനയുടെ സുഖോയ്, റാഫേൽ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ പറന്നുയരുന്നതും അവയുടെ അഭ്യാസപ്രകടനങ്ങളും പ്രധാനമന്ത്രി വീക്ഷിക്കുകയും ചെയ്തു.
അടിയന്തരഘട്ടത്തിൽ ആശ്വാസം
അടിയന്തര സാഹചര്യങ്ങളിൽ ലാൻഡിംഗ്, ടേക്ക് ഓഫ് സൗകര്യം, ഡിവൈഡറുകളില്ല. ഇരുവശത്തും വേലി , വ്യോമസേനയുടെ സഹകരണത്തോടെ നിർമ്മിച്ചത് , യുദ്ധവിമാനങ്ങൾക്കും യുദ്ധസാമഗ്രികൾ കൊണ്ടുവരുന്ന ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾക്കും ഉപകാരപ്പെടും , പ്രകൃതിദുരന്തങ്ങളിൽ വീർപ്പുമുട്ടുന്ന കിഴക്കൻ മേഖലയ്‌ക്ക് ആശ്വാസമാകും
ഗെയിം ചേഞ്ചർ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ സൈനിക അടിസ്ഥാനസൗകര്യ വികസനത്തിൽ തന്ത്രപരമായ കൂട്ടിച്ചേർക്കലാണിത്. സേനയ്‌ക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നീക്കങ്ങൾ നടത്താനാകും.
ദിബ്രുഗഡ് വിമാനത്താവളത്തിലും ചബുവ എയർഫോഴ്സ് സ്റ്റേഷനിലും ലാൻഡിംഗ് നടത്താനാകാത്ത സാഹചര്യമുണ്ടായാൽ റൺവേ ഉപയോഗിക്കാം. ദേശീയപാതയിലെ ലാൻഡിംഗ് സ്ട്രിപ്പുകൾ സേനയുടെ സർപ്രൈസ് മിന്നൽ നീക്കങ്ങൾക്ക് ബലമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha
























