ജന്മം നല്കിയവരുടെ ക്രൂരത കോടതി കണ്ടു, ആരുഷി, ഹേംരാജ് കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായ ആരുഷി, ഹേംരാജ് ഇരട്ടകൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് അഞ്ച് വര്‍ഷം കൂടുതല്‍ തടവും പ്രതികള്‍ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അഛനും അമ്മയും ചേര്‍ന്ന് മകളെ കൊല്ലുന്നതില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്ന് കോടതി പരാമര്‍ശിച്ചു.
ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് രാജേഷ് നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും കൊല്ലപ്പെട്ടത്. 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരുഷി 2008 മെയ് 15നു രാത്രിയിലാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നു കണ്ടെത്തി. ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് കൊലപ്പെടുത്തിയെന്നും ഇതിന് നൂപുര്‍ കൂട്ടു നിന്നെന്നുമാണു കേസ്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്.
ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. ഇതിനിടെ കേസ് സി.ബി.ഐ.ക്ക് കൈമാറി.
തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ. സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് സി.ബി.ഐ. ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് മാതാപിതാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ. എത്തി.
15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ്. ലാല്‍ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ആരുഷിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























