ആന്ധ്രയില്‍ മലയാളി യുവാവും മകനും കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു

ആന്ധ്രയിലെ കടപ്പ ജില്ലയില്‍ ഭാര്യയുടെ കുത്തേറ്റ് മരിച്ച ചിറ്റഞ്ഞൂര്‍ സ്വദേശിയായ സ്രാമ്പിക്കല്‍ സുരേഷ് (46), മൂത്ത മകന്‍ സുഷി (14) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ഇവരെ കുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ച കുന്നംകുളം സ്വദേശിനിയായ ഭാര്യ പ്രേമ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. കടപ്പയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ചിറ്റഞ്ഞൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം ഇന്ന് കോട്ടപ്പടിയിലെ വാതക ശ്മശാനത്തില്‍ .
സംഭവത്തില്‍ പരുക്കേറ്റ സുരേഷിന്റെ ഇളയ മകന്‍ സുമേഷ് (എട്ട്) തീവ്ര പരിചരണ വിഭാഗത്തിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ കുട്ടിയുടെ അപകടനില ഗുരുതരമായി തുടരുകയാണ്. തിരുവോണ നാളിലായിരുന്നു സംഭവം. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ആറ് കൊല്ലം മുന്‍പാണ് പ്രേമയെ സുരേഷ് വിവാഹം ചെയ്തത്. സുരേഷിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് സുഷിയും സുമേഷും. ഭര്‍ത്താവിന് ആദ്യ ഭാര്യയിലെ മക്കളോടാണ് സ്‌നേഹക്കൂടുതലെന്ന് പറഞ്ഞ് പ്രേമ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍കൂട്ടി വാങ്ങിയ വാക്കത്തിയുമായി പ്രേമ മക്കളെയും സുരേഷിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷും സുഷിയും മരിച്ചു. സുരേഷ- പ്രേമ ദമ്പതികളുടെ മകനും നിസാര പരുക്കുണ്ട്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് സുരേഷിനെയും പ്രേമയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. വീടുകയറി ആക്രമണമാണെന്ന് ആദ്യം പൊലീസ് കരുതിയെങ്കിലും പ്രേമയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവം പൊലീസ് തിരിച്ചറി!ഞ്ഞത്. ഏറെ കാലമായി ആന്ധ്രയില്‍ സ്ഥിര താമസമാക്കിയ സുരേഷ് പപ്പട കമ്പനി നടത്തുകയാണ്. നാട്ടിലെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനായി സുരേഷ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























