ഉറി ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി ഗുരുതരമായി പരിക്കേറ്റ മുപ്പതോളം ജവാന്മാര്‍ ആശുപത്രിയില്‍

വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴെന്ന് കരസേന സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നു ജവാന്‍മാര്‍ കൂടി മരിച്ചെന്ന തരത്തില്‍ രാവിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരസേന മരണസംഖ്യ സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ 30 ഓളം ജവാന്‍മാര്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, റോ മേധാവി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ബി.എസ്.എഫ് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍മാര്‍, ആഭ്യന്തര പ്രതിരോധ മന്ത്രാലങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വസതിയില്‍ വിളിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ പങ്കെടുക്കുന്നു.
ഡഞായറാഴ്ച ഉറിയിലെ സേനാക്യാമ്പിനുള്ളില്‍ ഇരച്ചുകയറിയ സായുധരായ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചാണ് കൂടുതല്‍ സൈനികരും മരിച്ചത്. തീപിടിച്ച ടെന്റില്‍ നിന്ന് അടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു. ഒരു യൂനിറ്റിന് പകരം സൈന്യത്തിന്റെ അടുത്ത യൂനിറ്റ് ചാര്‍ജെടുക്കുന്ന കമാന്‍ഡ് മാറ്റ സമയത്തായിരുന്നു ആക്രമണം.
നിയന്ത്രണരേഖക്കടുത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സേനാ താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട കനത്ത പോരാട്ടത്തില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെയും സൈന്യം വധിച്ചു.
https://www.facebook.com/Malayalivartha


























