ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെടുന്നതിലധികവും പെണ്‍കുഞ്ഞുങ്ങള്‍; ആ വസ്തുത വ്യക്തമാക്കുന്നു ബിബിസിയുടെ ഡല്‍ഹി പ്രതിനിധി വരച്ചിടുന്ന നേര്‍കാഴ്ചാചിത്രം

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ജീവാശങ്കറുമൊത്ത് ബിബിസി പ്രതിനിധി ആശുപത്രിയുടെ നേഴ്‌സറിയിലേയ്ക്കു ചെന്നത്, ഇക്കഴിഞ്ഞ ബുധനാഴ്ച തെരുവില്‍ നിന്നും കണ്ടെടുത്ത ഒരു നവജാതശിശുവിനെ കാണാനായിരുന്നു. പോലീസുകാരാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ട്രോമാ സെന്ററിലേയ്ക്ക് ആ പിഞ്ചു കുഞ്ഞിനെ കൊണ്ടു വന്നത്.
മാസം തികഞ്ഞു പ്രസവിച്ച പൂര്‍ണ വളര്‍ച്ചയെത്തിയ ആ പെണ്‍കുഞ്ഞിന്റെ ഇടതു കൈത്തണ്ടയിലുള്ള വെള്ള ബാര്‍ഡില്‍ 'തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പെണ്‍കുഞ്ഞ്' എന്ന രേഖപ്പെടുത്തിയിരുന്നു. ഇവള്‍ ഒരു സുന്ദരിപ്പെണ്ണാണല്ലോ എന്ന് ആത്മഗതം ചെയ്ത ആ ലേഖികയോട് എല്ലാവരും അതു തന്നെയാണ് പറയുന്നതെന്ന് അവിടത്തെ ഹെഡ്‌നേഴ്‌സ് വീണ ബഹ്‌രി ചിരിയോടെ അറിയിച്ചു.
ആര്‍ക്കും വേണ്ടാത്തവളായി ഈ ലോകത്തെത്തിയതാണ് ആ കുഞ്ഞ്. അവളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍കാ ജില്ലയിലെ ഒരു ഫുട്പാത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള അജ്ഞാത ഫോണ്‍ സന്ദേശം കിട്ടിയത് ബുധനാഴ്ച വെളുപ്പിന് 1 മണിയോടെയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സോമനാഥ് പരുതി ബിബിസിയോടു പറഞ്ഞു. ഒരു തുണിക്കഷണം പോലും ശരീരത്തിലില്ലാതെ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു തുണ്ടുതുണിയില്‍ പൊതിഞ്ഞെടുത്ത് ആ ശിശുവിനെ ഉടന്‍ തന്നെ പോലീസുകാര്‍ എഐഐഎംഎസില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ നവജാതശിശു സംരക്ഷണ വിഭാഗത്തിലെ ഡോ. വിനോദ് കുമാര്‍ പോളാണ് അപ്പോള്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയത്. അപ്പോള്‍ കുഞ്ഞിന്റെ ശരീരം വല്ലാതെ തണുത്തിരുന്നുവെന്നും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നും ഡോ. വിനോദ് കുമാര്‍ പോള്‍ അനുസ്മരിച്ചു. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായ ആ പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ മുറിവേറ്റതിന്റേയോ പീഡിപ്പിക്കപ്പെട്ടതിന്റേയോ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജന്മനായുള്ള എന്തെങ്കിലും തകരാറുകളോ അണുബാധയോ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധനകള്‍ അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നും അവയുടെ ഫലങ്ങള്‍ കണ്ടതിനുശേഷം പൂര്‍ണ്ണാരോഗ്യമുള്ള ശിശുവാണെന്ന് റിപ്പോര്‍ട്ടു നല്‍കുമെന്നും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ് രീതിയെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ശിശു സംരക്ഷണ കമ്മിറ്റിക്കു മുമ്പില്‍ ഈ കുട്ടിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കുമെന്നും പിന്നീട് ഏതെങ്കിലും അംഗീകാരമുള്ള ശിശു സംരക്ഷണ കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കുട്ടിയെ വിടുകയുമാണ് ചെയ്യാറുള്ളത്. പ്രസ്തുത കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസിനോട് ആവശ്യപ്പെടേണ്ടത് പ്രസ്തുത ശിശു സംരക്ഷണ കേന്ദ്രമാണ്. നിശ്ചിത സമയത്തിനുള്ളില്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടിയെ ദത്തെടുക്കാനായി ലിസ്റ്റു ചെയ്യപ്പെടും.
ഇപ്പോള്‍ തന്നെ പ്രമുഖ ഇന്ത്യന്‍ പത്രങ്ങളിലൊക്കെ അവളുടെ കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ അവളെ ദത്തെടുക്കാനാഗ്രഹിക്കുന്നുണ്ടെന്നോ അല്ലെങ്കില്‍ അവള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനാഗ്രഹിക്കുന്നുവെന്നോ അറിയിക്കാനായി രണ്ടു ഡസനിലധികം ഫോണ്‍ കോളുകള്‍ തന്റെയടുക്കലെത്തി എന്ന് സോമനാഥ് പുരതി അറിയിച്ചു. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച മാതാപിതാക്കളുടെ വിവരങ്ങള്‍ പരിസരത്തുളള ആശുപത്രികളില്‍ നിന്നും ശേഖരിക്കുവാനും അപ്രകാരം പ്രസ്തുത കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയുമോ എന്ന് കണ്ടെത്താനുമാണ് പോലീസ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ആണ്‍മക്കള്‍ സ്വന്തം വംശം നിലനിര്‍ത്താനുള്ളവരാണെന്നും വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിച്ചു കൊള്ളുമെന്നുമാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ ചിന്താഗതി. എന്നാല്‍ പെണ്‍മക്കള്‍ അവരുടെ മേല്‍ സ്ത്രീധനഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും ആ ധനവും സമ്പത്തുമായി ഭര്‍തൃ ഗൃഹത്തിലേയ്ക്ക് പോകേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടുകള്‍ ഉള്ളതിനാല്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ പെണ്‍കുഞ്ഞുങ്ങളേക്കാള്‍ ആണ്‍കുഞ്ഞുങ്ങളേയാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാരണങ്ങള്‍ കൊണ്ടാവാം ഈ പെണ്‍കുഞ്ഞും ഉപേക്ഷിക്കപ്പെടാന്‍ ഇടയായതെന്നുമാണ് അധികൃതര്‍ കരുതുന്നത്.
മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു തന്നെ ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നും ഇത് ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതത്തില്‍ ഭീതിജനകമായ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ടത്രേ. 2011-ലെ ജനസംഖ്യാ കണക്കു പ്രകാരം 1000 ആണ്‍കുട്ടിയ്ക്ക് 927 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ് ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അത് വീണ്ടും താഴേക്ക് പോയിട്ടുണ്ട്. 927 എന്നത് 918 ആയി കുറഞ്ഞിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2014-ല്‍ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഒരു പുതിയ കുരിശു ശുദ്ധം തന്നെ തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോഡിയും പെണ്‍മക്കളെ കൊല്ലുന്നത് നിര്‍ത്തുവാന്‍ ഇന്ത്യാക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നതും ചിന്തോദ്ദീപകമാണ്.

ഇവയ്‌ക്കൊന്നും ചില മാതാപിതാക്കളില്‍ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ഈ കുഞ്ഞിന്റെ ഉപേക്ഷിക്കപ്പെടലെങ്കിലും അതിനെ മരിക്കാന്‍ വിടാതെ അധികൃതശ്രദ്ധയില്‍ പെടുത്താന്‍ ചിലരെങ്കിലും തയ്യാറാകുന്നത് ശുഭോദര്‍ക്കമാണെന്ന് ഉറപ്പിക്കാം.
https://www.facebook.com/Malayalivartha



























