വ്യോമസേനയുടെ വിമാന ഇടപാടിലും വന്‍ അഴിമതി, ഇടനിലക്കാരായ കമ്പനിക്ക് കോടികള്‍ നല്‍കി, യുപിഎ സര്‍ക്കാരിന്റെ അഴിമതിച്ചങ്ങലയില്‍ പുതിയോരു കണ്ണി കൂടി

ഇന്ത്യയടക്കം മൂന്നു രാജ്യങ്ങളില്‍ ആദായകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടാന്‍ കോടിക്കണക്കിനു രൂപയാണു കൈക്കൂലിയായി ചെലവഴിച്ചത്. 2008ലാണു സൈനിക വിമാനങ്ങള്‍ വ്യോമസേനയ്ക്കു നല്‍കാന്‍ ഇന്ത്യയുമായുള്ള കരാര്‍ നേടിയത്. ഏജന്റ് ഡി എന്നു യുഎസ് കോടതി പരാമര്‍ശിക്കുന്ന ഇടനിലക്കാരനാണു പണം നല്‍കിയത്. കരാര്‍ നേടിയാല്‍ ഇടനിലക്കാരനുവേണ്ടി കടലാസ് കമ്പനിക്ക് ഇടപാടിന്റെ ഒന്‍പതു ശതമാനം കമ്മിഷനായി നല്‍കാമെന്നായിരുന്നു ധാരണ. ഏജന്റുമായുള്ള കരാര്‍ ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമാകുമെന്നതിനാല്‍ ഈ കരാര്‍ ലണ്ടനില്‍ ബാങ്ക് ലോക്കറിലാണു സൂക്ഷിച്ചത്. എംബ്രയര്‍ ഉദ്യോഗസ്ഥന്റെയും ഇടനിലക്കാരന്റെയോ സാന്നിധ്യത്തില്‍ മാത്രമേ തുറക്കാവൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്.
ഇന്ത്യന്‍ വ്യോമസേനയുമായുള്ള വിമാന ഇടപാടില്‍ 38 കോടി രൂപ ഇടനിലക്കാരായ കടലാസ് കമ്പനിക്കു നല്‍കിയതായി ബ്രസീല്‍ വിമാനക്കമ്പനിയായ എംബ്രയര്‍ സമ്മതിച്ചു. സൈനിക വിമാനങ്ങള്‍ വില്‍ക്കാന്‍ ഇന്ത്യയുമായി 20.8 കോടി ഡോളറിന്റെ (ഏകദേശം 1372 കോടി രൂപ) ഇടപാടാണു 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു നടത്തിയത്.
ഇന്ത്യ അടക്കം നാലുരാജ്യങ്ങളിലെ പ്രതിരോധ ഇടപാടുകളില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന കേസുകള്‍ 20.5 കോടി ഡോളറിന് (ഏകദേശം 1353 കോടി രൂപ) ഒത്തുതീര്‍ന്നതോടെയാണ് എംബ്രയര്‍ കടലാസ് കമ്പനിക്കു പണം നല്‍കിയതു വെളിപ്പെടുത്തിയതെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു. ഇന്ത്യക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സൗദി അറേബ്യ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ വിവിധ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയതിന് പിഴയായി 10.7 കോടി ഡോളറിലേറെ എംബ്രയര്‍ പിഴ നല്‍കണം. മറ്റ് അഴിമതിക്കേസുകളിലും കോടികള്‍ പിഴ ഒടുക്കേണ്ടിവരും.
ഇടനിലക്കാരനുവേണ്ടി കടലാസ് കമ്പനിയുമായുള്ള കരാര്‍ ഒപ്പിട്ട് ഒരുമാസം കഴിയും മുന്‍പേ 2005 ഫെബ്രുവരി എട്ടിന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) യുമായി ധാരണപത്രം ഒപ്പിട്ടതായി എംബ്രയര്‍ പ്രഖ്യാപിച്ചു. വ്യോമസേനയ്ക്കു റഡാര്‍ സംവിധാനം വില്‍ക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. 2008 ജൂലൈ മൂന്നിനു വിമാന ഇടപാടും ഒപ്പുവച്ചു.
തൊട്ടടുത്ത ദിവസം ഇടനിലക്കാരന്‍ എംബ്രയര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 38 കോടി രൂപ കൈമാറാന്‍ കമ്പനി ധാരണയായി. പണമിടപാട് മറച്ചുവയ്ക്കാന്‍ ഒരു വ്യാജ ഏജന്‍സി കരാര്‍ എഴുതിയുണ്ടാക്കുകയും ചെയ്തു. അഴിമതിക്കേസുകളില്‍ യുഎസ് അധികൃതരുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ബ്രസീല്‍ കമ്പനിക്ക് ഇന്ത്യന്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. 1372 കോടി രൂപയുടെ വിമാന ഇടപാടില്‍ സിബിഐ അന്വേഷണം തുടരുമെന്നും എംബ്രയര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ പിഴയടച്ചാല്‍ അഴിമതിക്കേസുകള്‍ തീരും. അതേസമയം, എംബ്രയറില്‍നിന്നു വാങ്ങിയ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കാതിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് സിബിഐ അന്വേഷണം. ഇന്ത്യന്‍ നിയമപ്രകാരം പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരെ പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha



























