കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത , തീരദേശം വെള്ളപ്പൊക്ക ഭീഷണിയില്‍, മരണ ഭീതിയില്‍ ജനങ്ങള്‍ പലായനം ചെയ്യുന്നു, തമിഴ് നാട്ടില്‍ ദീപാവലിയാഘോഷങ്ങള്‍ മുടങ്ങിയേക്കും, കേരളത്തിലടക്കം ജാഗ്രതാ നിര്‍ദ്ദേശം

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ കിഴക്കന്‍ തീരത്തേയും ഭീതിയിലാഴ്ത്തി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ ക്യാന്ത് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. നാലു ദിവസമായി വട്ടംചുറ്റി നിന്ന മേഘങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഉഗ്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന 'ക്യാന്ത്' ചുഴലിക്കാറ്റ് തെക്കു- പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നതിനാല്‍ ഇന്ത്യന്‍ തീരദേശത്ത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ 'സ്‌കൈമെറ്റ് വെതര്‍' വിലയിരുത്തുന്നു. കാറ്റിന്റെ രൂപത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കരയിലേക്ക് കയറുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
കൃഷ്ണ-ഗോദാവരി-കൊറമാന്‍ഡല്‍ തീരങ്ങളില്‍ വ്യാഴാഴ്ച രാത്രി തന്നെ മഴ ആരംഭിക്കും. ഉഗ്രരൂപം പ്രാപിച്ച മേഘങ്ങള്‍ കനത്ത മഴയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഈ നടികയിലുടെ തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആന്ധ്രപ്രദേശിലെ ഓഗോള്‍, നെല്ലൂര്‍ പ്രദേശങ്ങള്‍ക്കിടയിലായിരിക്കും ചുഴലിക്കാറ്റ് അടിച്ചുകയറുക. ഇതേത്തുടര്‍ന്ന് ആന്ധ്രാ തീരത്താകെ ഈ മാസം 27 മുതല്‍ 29 വരെ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വീശിയടിച്ച ഐല, ഫൈലന്‍, ഹുദ്ഹുദ് എന്നീ കാറ്റുകളുടെ അത്രയും ഭീകരമായിരിക്കില്ല ക്യാന്ത് എന്നാണ് കാലാവസാഥാ വിഭാഗം പറയുന്നത്. എങ്കിലും മുന്‍ കരുതലെന്ന നിലയില്‍ ജനങ്ങള്‍ പ്രദേശത്തു നിന്നും പാലായനം ചെയ്തു തുടങ്ങി.
ഒഡീഷയിലെ ഗോപാല്‍പൂരിന്റെ 600 കിലോമീറ്റര്‍ കിഴക്കും വിശാഖപട്ടണത്തില്‍ നിന്നും 800 കിലോമീറ്റര്‍ തെക്ക്-കിഴക്കായും ആണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം.
തമിഴ്നാട് മുതല്‍ കൊല്‍ക്കത്ത വരെയുള്ള സംസ്ഥാനങ്ങളിലെ തീരങ്ങളിലുള്ള താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും. അരിയുള്‍പ്പെടെയുള്ള കാര്‍ഷിക വസ്തുക്കള്‍ സുരക്ഷിതമായ ഗോഡൗണുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാധനങ്ങള്‍ സംഭരിച്ചു വെക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശമുണ്ട്. തീരത്തുള്ള തുറമുഖങ്ങളില്‍ അപായക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലും നേരിയ മഴ ഉണ്ടാകുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണസ്ഥാപനം അറിയിച്ചു.
മ്യാന്‍മറിനു നേര്‍ക്കാണ് ചുഴലിക്കാറ്റ് നീങ്ങിയിരുന്നത്. അങ്ങനെപോയാല്‍ ഒഡീഷയിലും കാറ്റ് നാശം വിതച്ചേനെ പക്ഷെ പിന്നീട് ആന്ധ്രാ തീരത്തേയ്ക്ക് കാറ്റിന്റെ ദിശമാറുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണി മുന്‍നിര്‍ത്തി ഒഡീഷയിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും പ്രദേശത്തു ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലേയ്ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് ഒഡീഷ ഭാഗത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റും 15-20 സെന്റീമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ സംഘടന അംഗീകരിച്ച പട്ടികയിലേക്കു മ്യാന്‍മര്‍ നിര്‍ദേശിച്ച പേരാണ് സൈക്ലോണ്‍ ചുഴലിക്കു നല്‍കിയിരിക്കുന്നത്. എല്ലാം വിഴുങ്ങുന്ന മുതല എന്നാണ് മ്യാന്‍മറിലെ മോന്‍ ഭാഷയിലുള്ള ഈ വാക്കിനര്‍ഥം.
https://www.facebook.com/Malayalivartha



























