വിരലടയാളം അമ്മയുടേത് തന്നെയോ ? നാമനിര്‍ദ്ദേശ പത്രികയിലെ ഒപ്പിനു പകരം ഇടതു കൈയിലെ വിരലടയാളം അംഗീകരിക്കാനാവില്ലെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍, ജയലളിതയുടെ ആരോഗ്യനിലയില്‍ ദുരൂഹതയെന്ന വാദവുമായി പ്രവര്‍ത്തകര്‍

തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്ന പാര്‍ട്ടികളുടെ പ്രതിനിധികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെയോ അധ്യക്ഷയുടെയോ ഒപ്പു വേണമെന്നാണ് ചട്ടം. രണ്ടു ഫോമുകളാണ് സ്ഥാനാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. ഇതില്‍ ആദ്യത്തെ ഫോം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചുകിട്ടുന്നതിന് വേണ്ടിയുള്ളതുമാണ്, ഇതില്‍ പാര്‍ട്ടി അധ്യക്ഷന്റെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.ജയലളിതയാണ് പത്രികകളില്‍ ഒപ്പു വയ്‌ക്കേണ്ടത്. ഒപ്പു വയ്‌ക്കേണ്ട നാലു സ്ഥലങ്ങളിലും ജയലളിതയുടെ വിരലടയാളമാണ് പതിപ്പിച്ചിരിക്കുന്നത്.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല. ദീപാവലിക്ക് മുന്‍പ് ആരോഗ്യനില വീണ്ടെടുത്ത് ജയലളിത വീട്ടിലേക്കു മടങ്ങുമെന്നു നേരത്തെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആശുപത്രി അധികൃതരില്‍ നിന്നും പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളില്‍ ഒപ്പിനു പകരം വിരലടയാളം പതിപ്പിച്ച് നല്‍കിയതില്‍ ദുരൂഹതയാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഉല്‍പതിരഞ്ഞെടുപ്പിനു നല്‍കേണ്ട പത്രികയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് ജയലളിതയാണ് പത്രികകളില്‍ ഒപ്പു വയ്‌ക്കേണ്ടത്. എന്നാല്‍ ഒപ്പിനു പകരം വിരലടയാളം പതിപ്പിച്ചതില്‍ വിശ്വാസക്കുറവുണ്ടെന്നു പ്രവര്‍ത്തകര്‍. വലതു കൈക്കു പകരം ഇടതു കൈയിലെ വിരലടയാളം നല്‍കിയിരിക്കുന്നതും സംശയത്തിന് ബലമേകുന്നു.
എന്നാല്‍ വലതുകൈ ഉപയോഗിച്ച് ഒപ്പു ചാര്‍ത്താനാവാത്തതിനാലാണ് ഇടതുകൈയുടെ വിരലടയാളം പതിപ്പിക്കുന്നതെന്ന മദ്രാസ് മെഡിക്കല്‍ കോളജിലെ ഡോ. പി.ബാലാജിയുടെ സാക്ഷ്യപത്രവും നാമനിര്‍ദ്ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലാണ് വിരലടയാളം പതിപ്പിച്ചതെന്നു ബാലാജിയുടെ സഖ്യപാത്രത്തില്‍ പറയുന്നു. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തുടര്‍ചികിത്സയില്‍ ജയലളിതയുടെ ശ്വാസകോശത്തില്‍ അണുബാധയുള്ളതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൃത്രിമ ശ്വസനസഹായികളുടെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണുന്നതിനോ, കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതരില്‍ നിന്നോ ഇത് വരെ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കടക്കം സാധിച്ചിരുന്നില്ല.
തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും ഇവര്‍ക്കാര്‍ക്കും ജയലളിതയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് ജയലളിതയുടെ ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ച് സംശയങ്ങളുയര്‍ത്തി വിരലടയാളത്തോടുകൂടിയ നാമിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളുമായി ചിലര്‍ കോടതി കയറുകയും ചെയ്തു.
https://www.facebook.com/Malayalivartha



























