നിയന്ത്രണരേഖയില്‍ കേരണ്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പീരങ്കിവെടി ഉതിര്‍ത്തതായി പാക്കിസ്ഥാന്‍

നിയന്ത്രണരേഖയില്‍ കേരണ്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പീരങ്കിവെടി ഉതിര്‍ത്തതായി പാക്കിസ്ഥാന്‍ ആരോപണം ഉന്നയിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികധാരണ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നതിന്റെ സൂചനയായി കരുതാം. നിയന്ത്രണരേഖയില്‍ 2003 വരെ പീരങ്കിവെടി ഇടയ്ക്കിടെ സംഭവിച്ചിരുന്നു. 2004 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും പാക്ക് ഭരണാധികാരി പര്‍വേസ് മുഷറഫും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് ഇരുസൈന്യങ്ങളും വെടിനിര്‍ത്തലിനു തയ്യാറായത്.
അതിനു രണ്ടുവര്‍ഷം മുന്‍പേ സിയാച്ചിനില്‍ വെടിനിര്‍ത്തല്‍ ധാരണയായിരുന്നു. 2003 വരെ നിയന്ത്രണരേഖയില്‍ ഇടയ്ക്കിടെ ലഘു ആയുധങ്ങളായ മെഷീന്‍ ഗണ്‍, മോര്‍ട്ടാര്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വിരളമായി പീരങ്കിവെടിയും നടന്നിരുന്നു. 2004 ജനുവരിയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ പീരങ്കിവെടി മാത്രമല്ല, മോര്‍ട്ടാര്‍, മെഷീന്‍ ഗണ്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിവയ്പും നിര്‍ത്തിയിരുന്നു. പക്ഷേ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായതോടെ കഴിഞ്ഞ ഏതാനും വര്‍ഷമായി ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവയ്പ് ഇടയ്ക്കിടെ നടന്നിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്രതല ചര്‍ച്ചകള്‍കൂടി നിലച്ചതോട ആക്രമണം ശക്തമായി. ഇപ്പോള്‍ പീരങ്കിയും കൂടി ഉപയോഗിച്ചതായി ആരോപണമുയര്‍ന്നതോടെ 1990കളിലെ സ്ഥിതിയിലേക്കു പൂര്‍ണമായി തിരിച്ചുപോയതായി കണക്കാക്കാം. നിയന്ത്രണരേഖയിലെ കാലാള്‍പ്പടക്കാരുടെയും രാജ്യാന്തര അതിര്‍ത്തിയിലെ അതിര്‍ത്തി സുരക്ഷാസേനയുടെയും ആയുധങ്ങളാണു മോര്‍ട്ടാറും മെഷീന്‍ ഗണ്ണും. കഷ്ടിച്ച് അഞ്ചു കിലോമീറ്റര്‍ വരെയാണു മോര്‍ട്ടാറുകളുടെ ദൂരപരിധി.
യഥാര്‍ഥ യുദ്ധത്തില്‍ കനത്ത ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധമാണു പീരങ്കി. നിലവിലുള്ള ഇന്ത്യന്‍ മുന്‍നിര പീരങ്കികളുടെ (ബോഫോഴ്‌സ് 155 എംഎം) ദൂരപരിധി 40 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ ഇത്രയും ദൂരപരിധിയുള്ള മുന്‍നിര പീരങ്കികളാണോ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചതായി പറയുന്നതെന്നു വ്യക്തമല്ല. ലഘുപീരങ്കികളാണ് ഉപയോഗിച്ചതെങ്കില്‍ത്തന്നെ 25 കിലോമീറ്ററോളം ഉള്ളിലേക്കു ഷെല്ലിങ് നടത്തിയതായി കരുതാം. അല്ലെങ്കില്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചു തകര്‍ക്കാനാവാത്തതും സൈനിക പോസ്റ്റുകള്‍ക്കിടയിലുള്ളതുമായ മറ്റേതെങ്കിലും ലക്ഷ്യമായിരിക്കാം.
https://www.facebook.com/Malayalivartha


























