ദേഹത്ത് തൊടാതെ എങ്ങനെ പ്രണയരംഗം ചിത്രീകരിക്കാം; സിനിമാക്കാരെ ഉപദേശിച്ച് വെങ്കയ്യ നായിഡു

ശാരീരിക സ്പര്‍ശമില്ലാതെ എങ്ങനെ പ്രണയരംഗങ്ങള്‍ ചിത്രീകരിക്കാമെന്ന് ഗോവന്‍ ചലച്ചിത്രമേളയിലെത്തിയവര്‍ക്ക് ക്‌ളാസ്സെടുത്ത് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ചുംബനം കാണിക്കാതെ പ്രേമം കാണിക്കാനാകണം. നായികയും നായകന്റെയും കണ്ണിലൂടെയും മുഖഭാവത്തിലൂടെയും വേണം അത് പകര്‍ത്താനെന്ന് അന്താരാഷ്ട്രചലച്ചിത്രപ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സദസില്‍ നായിഡു പറഞ്ഞു.
പഴയ സിനിമകള്‍ അങ്ങനെയായിരുന്നു. ഇപ്പോള്‍ സിനിമ അശ്ലീലത്തിലേക്ക് കടന്നിരിക്കുകയാണെന്നും വെങ്കയ്യനായിഡു ചടങ്ങില്‍ വിലയിരുത്തി. ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക മൂല്യങ്ങള്‍ സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പുതിയ അഭിനേതാക്കള്‍ സിനിമയുടെ മുന്‍സ്ഥാനത്ത് നിന്ന് വേഗം പുറന്തള്ളപ്പെടുന്നത് ഇത്തരം സാംസ്‌കാരിക പാരമ്പര്യം പിന്തുടരാത്തതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടി കാണിച്ചു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അഭിനന്ദിച്ച വെങ്കയ്യനായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതിയ നിര്‍വചനവും നല്‍കി. മേക്കിംഗ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ എന്നതാണ് മോഡിയുടെ ചുരുക്കെഴുത്തെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഭാരതീയ സംസ്‌കാരത്തെ കുറിച്ച് വാചാലരായ അവതാരകര്‍ സുഹാസിനി മണിരത്‌നത്തേയും സുര്‍വീന് ചൗളയേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, ശ്രീപദ് നായിക്, ഗോവ മുഖ്യമന്ത്രി നാരായണ്‍ പര്‍സേക്കര്‍ എന്നിവരു ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ രമേശ് സിപ്പിയായിരുന്നു മുഖ്യാതിഥി. ഒന്‍പത് ദിവസങ്ങളില്‍ ഏഴു വേദികളിലായി 88 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണകൊറിയയിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ജയരാജിന്റെ വീരം, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, എം.ബി പത്മകുമാറിന്റെ രൂപാന്തരം എന്നിവയാണ് മേളയിലെ മലയാള ചിത്രങ്ങള്‍. മലയാളി സംവിധായകന്‍ ജി.പ്രഭയുടെ ഇഷ്ടി എന്ന സംസ്‌കൃതചിത്രമാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രം. കൊറിയന്‍ സംവിധായകന്‍ കിം ജീ വൂനിന്റെ ദി ഏജ് ഓഫ് ഷാഡോസാണ് മേളയുടെ സമാപനചിത്രം.
https://www.facebook.com/Malayalivartha


























