ആര്‍ക്ക് കിട്ടും ആ നമ്പര്‍... ശശികലയെ പിന്തുണയ്ക്കുന്ന 131 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..ഗവര്‍ണറെ ഒളിപ്പിച്ച് കേന്ദ്രം..ശക്തമായി ദീപയും രംഗത്ത്

എല്ലാവരും എല്ലാവരെയും ഒളിപ്പിക്കുന്നതിന് കാരണം സംഘര്‍ഷം കത്തിക്കാന്‍. തമിഴ്‌നാട് രാഷ്ട്രീയം കടുത്ത അനിശ്ചിതത്വത്തില്‍. കാര്യങ്ങള്‍ കൈവിടുന്നു. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതതത്വം തുടരുന്നതിനിടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ശശികലയുടെ നേതൃത്വത്തില്‍ നിയമസഭാകക്ഷി യോഗം ചേര്‍ന്നു. ശശികലയ്ക്ക് പിന്തുണയുമായി 131 എംഎല്‍എമാര്‍ യോഗത്തിനെത്തിയെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. ഇവരെ പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്ന് ബസിലാണ് 131 എംഎല്‍എമാരെയും കൊണ്ടുപോയത്.
ഗവര്‍ണര്‍ വരുന്നത് വരെ എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വിമത സ്വരം ഉയര്‍ത്തിയ പനീര്‍സെല്‍വം ഉള്‍പ്പെടെ മൂന്നു എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിന് എത്താതിരുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്
ഇരുവരെയും പുറത്താക്കി ഇരുപക്ഷവും
ശശികലയ്‌ക്കെതിരെ തുറന്ന പോരാട്ടത്തിനിറങ്ങിയ പനീര്‍ശെല്‍വത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് ശശികല രംഗത്ത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെയോഗത്തിലാണ് ശശികല ആഞടിച്ചത്. പാര്‍ട്ടിയെ ഡിഎംകെയുമായി ചേര്‍ന്ന് പനീര്‍ശെല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശശികല പ്രധാനമായും ഉന്നയിച്ച ആരോപണം. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി. ഇതോടെ പനിര്‍ശെല്‍വവുമായി വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് ശശികല തയ്യാറായിരിക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ തിരിയുന്ന പനീന്‍ ശെല്‍വം എന്ത് കൊണ്ട് ഇക്കാര്യങ്ങള്‍ നേരത്തെ പറഞ്ഞില്ലെന്നും ശശികല ചോദിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയാണ് നല്‍കിയത്. യോഗത്തില്‍ 131 എംഎല്‍എമാര്‍ എത്തിയതായി ശശികല അവകാശപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണമാത്രമാണ് വേണ്ടത്.
രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഗവര്‍ണരുടെ നിലപാടും നിര്‍ണായകമാണ്. ശശികലയുടെ സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിക്കാതിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നീട്ടി നല്‍കിയാല്‍ സ്ഥിതി മാറും. പനീര്‍ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതിനാല്‍ ഭരണതലത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഇതിനുള്ള സാധ്യത ഒഴിവാക്കാനായി തമ്പിദുരൈ ഡല്‍ഹിയില്‍ ശ്രമം നടത്തുന്നുണ്ട്.
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരെയടക്കമുള്ള നേതൃനിര ശശികലയ്‌ക്കൊപ്പമാണ്. നേരത്തെ 40 പേരുടെ പിന്തുണ പനീര്‍ശെല്‍വത്തനുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നോ നാലോ എംഎല്‍എമാര്‍ മാത്രമേയുള്ളൂവെന്നാണ് ശശികല പക്ഷത്തിന്റെ വാദം. രാജ്യസഭാഗം എം മൈത്രേയന്‍, മുന്‍ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യന്‍ എന്നിവര്‍ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കുന്നു. എംഎല്‍എമാരില്‍ കൂടുതല്‍ പേര്‍ ആര്‍ക്കൊപ്പമെന്ന് തെളിയിക്കുകയാണ് മുഖ്യം. 130ലേറെ പേരുടെ പിന്തുണയാണ് ശശികല പക്ഷത്തിന്റെ വിശ്വാസം. ആകെയുള്ള 135 അണ്ണാഡിഎംകെ അംഗങ്ങളില്‍ കൂടുതല്‍ പേര്‍ ആക്കൊപ്പമെന്നത് നിര്‍ണായകം. ജയളിതയുടെ മരണത്തോടെ ആര്‍കെ നഗര്‍ എംഎല്‍എ ഇല്ലാതായി.
പാര്‍ട്ടിയില്‍ കൂടുതല്‍ പേരെ ഒപ്പം നിര്‍ത്താന്‍ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോള്‍ ആരവം കാണിക്കാതിരുന്ന എഐഎഡിഎംകെ അണികളില്‍ ഒരുപക്ഷം ഇന്നലെ രാത്രി പനീര്‍ശെല്‍വം പൊട്ടിത്തെറിച്ചപ്പോള്‍ വികാരഭരിതരായി അദ്ദേഹത്തിന് പിന്തുണയേകി. എഐഎഡിഎംകെയിലെ രാഷ്ട്രീയ നീക്കങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാവുകയാണെങ്കില്‍ അതിന്റെ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. പനീര്‍ശെല്‍വത്തിന് അനുകൂലമായി ഡിഎംകെ നിലപാട് സ്വീകരിക്കാനിടയുണ്ട്. 40 എംഎല്‍എമാര്‍ക്ക് ഡിഎംകെ പിന്തുണ നല്‍കിയാല്‍ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയായി തുടരാനാകും.
ശശികലയെ ഭയമില്ല: ദീപ
തെരഞ്ഞെടുപ്പില്‍ നിശ്ചയമായും മത്സരിക്കുമെന്നും എന്നാല്‍ അത് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല മത്സരിക്കുന്ന അതേ മണ്ഡലത്തിലാകണമെന്നു നിര്‍ബന്ധമില്ലെന്നും അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍.
താന്‍ ശശികലയെ ഭയക്കുന്നില്ലെന്നും അവരെ അണ്ണാ ഡി.എം.കെയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തദിവസം തമിഴ്‌നാടിന്റെ ദുഃഖദിനമാണെന്നും ടീനഗറിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദീപ പറഞ്ഞു.
ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ദിവസംമുതല്‍ നിരവധി പേരാണ് ഫോണില്‍ വിളിക്കുന്നത്. ഇനി രാഷ്ട്രീയത്തിലിറങ്ങാന്‍ വൈകരുതെന്നാണ് എല്ലാവരുടെയും ആവശ്യം. 'അമ്മ'യുടെ ജന്മദിനത്തില്‍ ഇക്കാര്യത്തില്‍ തന്റെ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും ദീപ വ്യക്തമാക്കി. അടുത്ത മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ നീക്കത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആശങ്കാകുലരാണെന്നും സംസ്ഥാനത്ത് ഇപ്പോള്‍ അസ്ഥിരതയാണെന്നും ദീപ ആരോപിച്ചു. 33 വര്‍ഷം ജയലളിതയുടെ സന്തത സഹചാരിയായിരുന്നുവെന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയായി കണക്കാക്കാനാകില്ല. ജയലളിതയുടെ മരണം സംബന്ധിച്ചു ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്തയല്ലെന്നും ദീപ പറഞ്ഞു.
https://www.facebook.com/Malayalivartha


























