റിലയന്‍സ് കമ്യൂണിക്കേഷന്‍ മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തി; കേരളത്തിലെ നാലരലക്ഷം ഉപയോക്‌താക്കൾ വലയുന്നു

അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2 ജി സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. കഴിഞ്ഞദിവസം പത്രക്കുറിപ്പിലൂടെയാണ് 2 ജി സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിവരമറിയിച്ചത്. ഉടൻതന്നെ കേരളത്തിലെ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. സർവീസ് നിർത്തുന്നതിനുമുമ്പ് നമ്പറുകൾ മറ്റു സർവീസുകളിലേക്ക് പോർട്ട് ചെയ്യാനുള്ള അവസരംപോലും കസ്റ്റമേഴ്സിന് നൽകിയില്ല.
റിലയന്‍സ് സര്‍വീസുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായി. മാത്രമല്ല സംസ്‌ഥാനത്ത് നൂറോളം വിതരണക്കാരും നാലായിരത്തോളം റീട്ടെയില്‍ കച്ചവടക്കാരും റിലയന്‍സ് റീച്ചാര്‍ജ് കൂപ്പണുകളും ഫ്‌ളെക്‌സികളും വാങ്ങിവച്ചിരുന്നു. ഇവര്‍ക്ക് നാലുകോടി രൂപയോളം നഷ്ടമാണുണ്ടായത്. സര്‍വീസ് നിര്‍ത്തുന്നതിനു മുമ്പ് കൂപ്പണുകളും ഫ്‌ളെക്‌സികളും കമ്പനി തിരിച്ചെടുത്ത് പണം നല്‍കിയതുമില്ല.
സി.ഡി.എം.എ. സര്‍വീസുമായിട്ട് 2002ലാണു റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കേരളത്തില്‍ രംഗത്തുവന്നത്. റിലയന്‍സിന്റെ എല്ലാ സര്‍വീസുകളും ഏതാനും നാളുകളായി മരവിപ്പിലായിരുന്നു. ജീവനക്കാരില്‍ കുറച്ചുപേരെ മാത്രം നിലനിര്‍ത്തി മറ്റെല്ലാവരേയും പിരിച്ചുവിട്ടിരുന്നു.
കേരളത്തിലെ ബിസിനസ് തലവനെ പുറത്താക്കി ഈ തസ്‌തിക തന്നെ ഇല്ലാതാക്കി. മൊബൈല്‍ സേവനം ലഭ്യമാക്കിയിരുന്ന റിലയന്‍സ് സ്‌റ്റോറുകളും അടച്ചുപൂട്ടിയതോടെ ഉപയോക്‌താക്കള്‍ക്കു പരാതി പറയാന്‍ പോലും ആരുമില്ലാത്ത അവസ്‌ഥയായി.
ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇതിന്റെ വാടക കിട്ടാതെ സ്‌ഥലമുടമകളും വെട്ടിലായി. ആര്‍ കോമിന്റെ ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേരളത്തില്‍ 20,000 വരിക്കാര്‍ ഇതിനുമാത്രമുണ്ടെന്നാണ് കണക്ക്. റിലയൻസ് രാജ്യത്തെമ്പാടുമുള്ള 2 ജി സര്‍വീസുകളാണു നിര്‍ത്തിയിരിക്കുന്നത്.
റിലയന്‍സ് ജിയോയുമായി സഹകരിച്ച് റിലയന്‍സ് 4 ജി സൗകര്യം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഗണത്തിലുള്ള ഉപയോക്‌താക്കള്‍ തുലോം കുറവാണ്. റിലയന്‍സ് കോമിന്റെ 2 ജി, എയര്‍സെല്ലിന്റെ 3 ജി, എം.ടി.എസിന്റെ 4ജി എന്നിവര്‍ സംയുക്‌തമായി മൊെൈബല്‍ ഫോണ്‍ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ ഉണ്ടായിരുന്നു.
എന്നാല്‍, അനില്‍ അംബാനിയുടെ സംരംഭത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 44,000 കോടി രൂപയുടെ കടബാധ്യത റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുണ്ടെന്ന് പുറത്തുവന്നിരുന്നു. റിലയൻസ് സര്‍വീസ് അവസാനിപ്പിച്ചതോടെ കേരളത്തില്‍നിന്നു സര്‍വീസ് അവസാനിപ്പിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നായി. നേരത്തേ യൂണിനോര്‍, എയര്‍സെല്‍ എന്നിവയാണു സേവനം അവസാനിപ്പിച്ച സ്വകാര്യ ടെലികോം ദാതാക്കള്‍.
https://www.facebook.com/Malayalivartha


























