കൂട്ടബലാൽസംഗം ചെയ്ത പ്രതികളെ പരസ്യമായി തൂക്കി കൊല്ലണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെൺകുട്ടി രംഗത്ത്

തന്നെ പീഡിപ്പിച്ച പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് പീഡനത്തിനിരയായ പെൺകുട്ടി. ഭോപ്പാലിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി വാർത്ത എജൻസിയായ എ.എൻ. ഐയോട് പറഞ്ഞതിങ്ങനെ;
'പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. അത്തരം ആളുകൾക്ക് ജീവിക്കാൻ അർഹതയില്ല. ഇനിയാരോടും ഇവർ ഇത്തരത്തിൽ പെരുമാറരുത്. അതിന് തക്കതായ ശിക്ഷ അവർക്ക് നൽകണം. തെരുവിൽ പരസ്യമായി അവരെ തൂക്കിലേറ്റണം'.
വ്യാഴാഴ്ചയാണ് 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ നാല് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നഗരത്തിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗക്കില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനം കഴിഞ്ഞ് മടങ്ങിവരവെയാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികള്‍ പീഡിപ്പിക്കുകയായിരുന്നു.
തിരിച്ചറിയുമെന്ന ഭയത്താല്‍ അവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരുന്നു. മരിച്ചെന്ന് കരുതിയാണ് സംഘം സ്ഥലംവിട്ടത്. ക്ലാസിനുശേഷം സാധാരണ ബസിലാണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇരയെ വിട്ടയച്ചെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട അതിക്രമത്തില്‍ കേസെടുക്കാന്‍ പോലീസ് മടിച്ചതായി ആക്ഷേപമുണ്ട്.
കൂടുതല്‍ വ്യക്തതയുള്ള കഥയുമായി പരാതിപ്പെടാന്‍ ഒരു പോലീസുകാരന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി ആരോപിച്ചിരുന്നു. പോലീസുകാരായ മാതാപിതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന ഭോപ്പാലില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha



























