ജിഎസ്ടിയും നോട്ട് നിരോധനവും നിയമപരമായ പിടിച്ചുപറിയെന്ന് മൻമോഹൻ സിംഗ് ;നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികആഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന കേന്ദ്രസർക്കാരിന് തിരിച്ചടിയായി മുൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി വീണ്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമായി മാറിയിരിക്കുകയാണെന്ന് അഹമ്മദാബാദില്‍ അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതോടെ ചെറുകിട ബിസിനസ് രംഗത്ത് പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം കേന്ദ്രം തല്ലിക്കെടുത്തി. ജിഎസ്ടിയെ ചോദ്യം ചെയ്താല്‍ നികുതി വെട്ടിപ്പുകാരാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനമാണ്. 86 ശതമാനം കറന്‍സിയും പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ലോകത്തില്‍ വേറൊരിടത്തും നടപ്പാക്കിയിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബ്ലൂംബെർഗ്ക്വിന്റിനു നൽകിയ അഭിമുഖത്തിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ചിരുന്നു. മോദി അദ്ദേഹത്തിന്റെ അബദ്ധം അംഗീകരിക്കണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























