ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോയുടെ കുടുംബം

ബി.ജെ.പി ദേശീയാധ്യക്ഷന്‍ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണ നടത്തി വന്ന മുംബൈ സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോയയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടിരുന്നു. അതിനാല്‍ തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന നിഗമനം സംശയാസ്പദമാണെന്നും ഡല്‍ഹി ഹൈകോടതിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ജഡ്ജി എ.പി ഷാ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമിത് ഷാക്കെതിരായ കേസ് വിചാചാരണ തുടങ്ങി അഞ്ചു മാസത്തിനുള്ളിലാണ് ലോയ മരണപ്പെടുന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസോ മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസോ ഇത് പരിശോധിക്കണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നിയമ സംവിധാനം മുമ്പെങ്ങുമില്ലാത്ത വിധം അപചയം നേരിടുന്ന ഈ സമയത്ത്, ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന വിരമിച്ച ജഡ്ജി മൊഹിത് ഷാ യാഥാര്‍ഥ്യം തുറന്ന് പറയണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയില്‍ ഹരജിക്കാര്‍ക്ക് അനുകൂലമായി വിധി പറയാന്‍ ജഡ്ജിയായിരുന്ന മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.
ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ പ്രതിയായ ഏറ്റുമുട്ടല്‍ കൊലയുടെ വിചാരണക്കിടയിലാണ് ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പടെയുള്ളവര്‍ പ്രതികളായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയ ഇത് വലിയ കേസാണെന്നും എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിരിമുറുക്കം അനുഭവിക്കുന്നതായും പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി പുത്രി 'കാരവന്‍' പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ ജഡ്ജി മരണപ്പെടുകയായിരുന്നു.
2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ചാണ് ബ്രിജ്‌ഗോപാല്‍ ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമായി അധികൃതരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും അവകാശപെട്ടത്.
ലോയക്ക് ശേഷം കേസില്‍ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസില്‍ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ച സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീനും സമ്മര്‍ദ്ദം മൂലം ഹരജി പിന്‍വലിക്കേണ്ടിവന്നു. സി.ബി.ഐക്കും പ്രത്യേക കോടതി നടപടിക്കുമെതിരെ ഹൈക്കോടതി സംശയങ്ങള്‍ ഉന്നയിച്ച ഘട്ടത്തിലായിരുന്നു സംഭവം. ജസ്റ്റിസ് രേവതി മൊഹിതെ ദെരെയാണ് പ്രതികളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നത്.
എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ല, ശേഷിച്ച പ്രതികള്‍ക്ക് എതിരെ കുറ്റംചുമത്തുന്നത് എന്ത് കൊണ്ട് തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും സി.ബി.ഐയോട് അവര്‍ ചോദിച്ചു. എന്നാല്‍, മറുപടി നല്‍കും മുമ്പെ റുബാബുദ്ദീന്‍ പിന്മാറുകയായിരുന്നു. ഐ.പി.എസുകാരെ കേസില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീന്‍ ഈയിടെ വീണ്ടും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഐ.പി.എസുകാരായ ഡി.ജി വസാര, രാജ്കുമാര്‍ പാണ്ഡ്യ, എം.എന്‍ ദിനേഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























