ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ ഉള്‍പ്പെടെ 12 പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തില്‍ 87 എം.എല്‍.എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും കേന്ദ്രം അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം കോടതികള്‍ നിലവില്‍ വരും. കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം അതിവേഗ കോടതികളില്‍ ജഡ്ജിമാരെയും പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരെയും നിയമിക്കും. പദ്ധതിക്കായി 7.80 കോടി രൂപ അനുവദിക്കും. അതിവേഗ കോടതികളുടെ പ്രവര്‍ത്തനം മൂന്ന് മാസം കൂടുമ്പോള്‍ കേന്ദ്രം വിലയിരുത്തും. രാജ്യത്താകെ 1571 ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും പക്കല്‍ കണക്കുകള്‍ ലഭ്യമല്ല. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സര്‍ക്കാരേതര സംഘടന തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ നിന്നു ശേഖരിച്ച കണക്കുകളാണിത്.
കേസുകളുടെ എണ്ണം ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിന് കൂടുതല്‍ സമയം നല്‍കണമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
184 ലോക്‌സഭാംഗങ്ങളും 44 രാജ്യസഭാംഗങ്ങളും ക്രിമിനല്‍ കേസുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാംഗങ്ങള്‍ പ്രതികളായ കേസുകളുടെ വിചാരണയ്ക്ക് രണ്ട് കോടതികളാണ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസഭാംഗങ്ങളുടെ കേസുകള്‍ക്കായി കോടതി മാറ്റിവച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























