ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയം വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി നേടിയതെന്ന് ശിവസേന
ഗുജറാത്തില്‍ ബി.ജെ.പി. നേടിയ വിജയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി നേടിയതെന്ന് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടിപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി.ക്കെതിരേ കടുത്തവിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ തവണ 115 സീറ്റുകളില്‍ ജയിച്ച ബി.ജെ.പി.ക്ക് ഇത്തവണ 99 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.
2012-ല്‍ 61 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് 77 ആയി ഉയര്‍ത്തി. പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബി.ജെ.പി. വിജയം ആഘോഷിക്കുന്നുണ്ട്. 100 സീറ്റുകള്‍ക്ക് മുകളിലാണ് വിജയമെങ്കില്‍ അതാഘോഷിക്കാം. ഇത് നല്ലരീതിയിലുള്ള വിജയമായി കണക്കാക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നരേന്ദ്രമോദി പ്രചാരണസമയത്ത് 151 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞിരുന്നു. അമിത് ഷാ 150 സീറ്റില്‍ വിജയിക്കുമെന്നും. എന്നാല്‍, നൂറുസീറ്റുപോലും ബി.ജെ.പി.ക്ക് ഗുജറാത്തി ജനത നല്‍കിയില്ല. നഗരപ്രദേശങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയം നേടിയത്. ഗ്രാമീണമേഖലകള്‍ ഇപ്പോഴും ബി.ജെ.പി.ക്ക് അന്യമാണ്. ഇവരാണ് ഹിന്ദുസ്ഥാനെപ്പറ്റി വാതോരാതെ വിളിച്ചുപറയുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
ബി.ജെ.പി.യുടെ ഗുജറാത്ത് മോഡലിനു കിട്ടിയ അടിയാണ് ഈ വിജയം. ഇതൊരു മുന്നറിയിപ്പാണ് . ഏകാധിപത്യഭരണത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തി അഭിമാന കാര്‍ഡ് ഇറക്കേണ്ടിവന്നു. ഗുജറാത്തും ഹിമാചലും ബി.ജെ.പി. നേടിയെങ്കിലും കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പി.യുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെടില്ല. ഏറെ കൊട്ടിഘോഷിച്ച വികസനത്തിന്റെ ഗുജറാത്ത് മോഡലിനും ഇളക്കംതട്ടി. 2019-ല്‍ ഇതു തകരാതിരുന്നാല്‍ മതി. ഗുജറാത്തില്‍ കാറ്റു മാറിവീശിയില്ലെങ്കിലും നിശ്ചയമായും കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട് മുഖപ്രസംഗത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha