ത്രിപുരയില്‍ സി.പി.എമ്മിന്റെ വോട്ട് ശതമാനം കൂടിയിട്ടും അധികാരം അകലെയായി; താത്വിക അവലോകനത്തിനായി നേതാക്കള്‍ നെട്ടോട്ടമോടുന്നു

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി കേരള സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്തിയ വിമര്‍ശനം അച്ചെട്ടായി. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയായി മാറി. ബാംഗാളില്‍ 30 കൊല്ലത്തോളം അധികാരത്തിലിരുന്ന സി.പി.എമ്മിനെ അവിടുത്തെ ജനങ്ങള്‍ തൂത്തെറിഞ്ഞിട്ട് നാല് കൊല്ലത്തിലധികമായി. കേരളത്തില്‍ 2016ല്‍ പിണറായിയുടെ നേതൃത്വത്തില്‍ അധികാരം തിരിച്ച് പിടിച്ചു. അപ്പോഴും തൃപുര നഷ്ടപ്പെടുമെന്ന് സി.പി.എം സ്വപ്‌നം പോലും കണ്ടിരുന്നില്ല. 25 വര്‍ഷത്തിലധികമായി സി.പി.എം അവിടെ അധികാരം കയ്യാളുന്നു. മണിക് സര്‍ക്കാര്‍ 1998 മുതല്‍ മുഖ്യമന്ത്രിയാണ്. ആളൊരു സാത്വികനാണെങ്കിലും പാര്‍ട്ടിനേതാക്കളും മറ്റ് മന്ത്രിമാരുമടക്കം അങ്ങനെയല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ആദിവാസി ഗോത്രങ്ങളും ദളിതരും അടങ്ങുന്നതാണ് ത്രിപുരയിലെ ഭൂരിപക്ഷം ജസവിഭാഗം. കാല്‍നൂറ്റാണ്ടിലധികമായി സി.പി.എം ഭരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. തൊഴിലില്ലായ്മ അടക്കമുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.എമ്മിന് കഴിയാത്തത് കൊണ്ടാണ് ജനവികാരം പെട്ടെന്ന് മാറിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇടത് ഭരണത്തിന്റെ കാര്യക്ഷമതയില്ലായ്മ മുതലാക്കാന്‍ കോണ്‍ഗ്രസിനും ആയില്ല. അവരുടെ ആറ് എം.എല്‍.എമാര്‍ പാര്‍ട്ട് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതും അത് കൊണ്ടാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ മുന്നേറ്റമാണ് ബി.ജെ.പിക്കായി നടത്തിയത്.
ഇന്‍ഡിജീസിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയെ (ഐ.പി.എഫ്.ടി) കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലേറിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. അതേസമയം സംഖ്യകക്ഷിയില്ലെങ്കിലും ബി.ജെ.പിക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടി. പ്രത്യേക ആദിവാസി സംസ്ഥാനം വേണമെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. ബംഗാളിലെ അവസ്ഥയിലേക്ക് തന്നെയാണ് ത്രിപുരയിലും സി.പി.എം നീങ്ങുന്നത്. പ്രാദേശിക നേതാക്കളുടെ ഉള്‍പ്പെടെ അഴിമതിയും ഗുണ്ടായിസവും കര്‍ഷകവിരുദ്ധ നയങ്ങളുമാണ് ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തെറിഞ്ഞത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി പാര്‍ട്ടി ഓഫീസുകള്‍ വാടകയ്ക്ക് നല്‍കേണ്ട ഗതികേടിലാണ് സി.പി.എം.
ബി.ജെ.പിയുടെ വര്‍ഗീയ ഭരണത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളെ കൂട്ടുപിടിക്കണമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി യച്യൂരി മൂന്നോട്ട് വെച്ചത്. ഇത് കണ്ട് അദ്ദേഹം തയ്യാറാക്കിയ കരട് പ്രമേയം കേരള ഘടകം ഉള്‍പ്പെടെ ചേര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍ പരാജയപ്പെടുത്തി. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. കോണ്‍ഗ്രസ് ബന്ധം മുന്നോട്ട് വെച്ച യച്യൂരിയെ, തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഡി.വൈ.എഫ് ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസുമായി സംഖ്യം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവിധ വിഷയങ്ങളില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുമായി യോജിച്ച് നില്‍ക്കണമെന്നാണ് മുന്നോട്ട് വച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്, അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ലെന്നും യച്യൂരി വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശനം ഇപ്പോള്‍ അച്ചെട്ടായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























