ഹിന്ദുത്വ അജണ്ട മാറ്റി, വികസനം മുന്നോട്ട് വെച്ച്, ആദിവാസി, ഗോത്രവിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി.ജെ.പി സി.പി.എമ്മിനെ മലര്‍ത്തിയടിച്ചു

അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പി ത്രിപുരയില്‍ വട്ടപൂജ്യമായിരുന്നു. ഇന്നിപ്പോള്‍ അവര്‍ അധികാരത്തിലേറുന്നു. പ്രത്യേക ആദിവാസി സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ആദിവാസിഗോത്രവര്‍ഗ പാര്‍ട്ടിയുമായി കൈകോര്‍ത്താണ് ബി.ജെ.പി ഈനേട്ടം കൈവരിച്ചത്. സഖ്യം ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്തു. ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകള്‍ അവര്‍ക്ക് കിട്ടി. ആദിവാസകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ബി.ജെ.പിയുടെ വിജയതന്ത്രം. ആസാമിലും മറ്റും അവരിത് തന്നെയാണ് പ്രയോഗിച്ചത്.
വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളെ വര്‍ഷങ്ങളായി കേന്ദ്രംഭരിച്ചിരുന്ന കോണ്‍ഗ്രസ് അവഗണിച്ചിട്ടിരിക്കുകയായിരുന്നു. അത് മുന്നില്‍ കണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ഹിമാചലിലും ഇതേ തന്ത്രമാണ് പയറ്റിയത്. ത്രിപുര ജയിച്ചതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ഹിന്ദുത്വ എന്ന അജണ്ട ബി.ജെ.പി ത്രിപുര ഉള്‍പ്പെടെയുള്ള വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റിയില്ല. പകരം വികസനം മാത്രമാണ് മുന്നോട്ട് വെച്ചത്. യുവാക്കളുടെ തൊഴിലില്ലായ്മയെയും വിദ്യാഭ്യാസത്തെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശബളപരിഷ്‌കരണത്തെയും അവര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 60 അംഗ നിയമസഭയില്‍ 38 സീറ്റും ബി.ജെ.പി നേടി. എട്ട് സീറ്റ് സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ആദിവാസി പാര്‍ട്ടിയും. 25 കൊല്ലമായി സി.പി.എം ത്രിപുര ഭരിക്കുന്നു. രണ്ട് ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും ഇപ്പോള്‍ സി.പി.എമ്മിനാണ്. ദേശീയ പാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലേറുക എന്നതായിരുന്നു ആദിവാസികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ലക്ഷ്യം. അത് കൈവരിക്കുകയും ചെയ്തു.
1972ലാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1978 മുതല്‍ ഇടതുമുന്നണി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവരാണ് മുന്നണി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് 1988ലാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി. 2013ല്‍ 60ല്‍ 49 സീറ്റുകളും തൂത്തുവാരിയാണ് മണിക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാലാംതവണ സി.പി.എം ഭരണം നിലനിര്‍ത്തിയത്. സി.പി.ഐ ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ബാക്കി പത്തു സീറ്റുകള്‍. ഇതില്‍ മൂന്നൊഴികെ എല്ലാവരും ഇന്ന് ബി.ജെ.പിയിലേക്ക് കൂടുമാറി.
പ്രത്യേക സംസ്ഥാനം വേണമെന്ന ആദിവാസികളുടെ നിലപാടിന് കോണ്‍ഗ്രസും സി.പി.എമ്മും എതിരായിരുന്നു. അത് ബി.ജെ.പി മുതലെടുത്തു. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കാനായ നേട്ടം ത്രിപുരയില്‍ ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാലവര്‍ തകര്‍ന്നടിഞ്ഞു. ബി.ജെ.പി ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ കാര്യമായി കരുതിയില്ല. കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരില്‍ ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലുമെത്തിയപ്പോള്‍ ഒരു എം.എല്‍.എ സി.പി.എമ്മിലും കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പിയിലുമെത്തി. ഇതാണ് ബി.ജെ.പിയെ ത്രിപുരയിലെ മുഖ്യപ്രതിപക്ഷമാക്കിയത്.
https://www.facebook.com/Malayalivartha

























