അഴിമതിക്കെതിരായ സമരാവേശത്തില്‍ അണ്ണാ ഹസാരെ ; പിന്തുണയുമായി ആയിരങ്ങള്‍

ഗാന്ധിയനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ലോക്പാല്‍ ബില്‍ നടപ്പാക്കുക, കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നലെ മുതൽ നിരാഹാര സമരം തുടങ്ങിയത്. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കയച്ചെന്നും ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്നു അണ്ണാ ഹസാരെ.
പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരത്തിന് നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറയുന്നു.സമരത്തിന് പിന്തുണ അര്‍പ്പിച്ച് ആയിരകണക്കിനാളുകളാണ് രാംലീല മൈതാനത്തേയ്ക്ക് ഒഴുകിയെത്തുന്നത്. കര്‍ഷകരുടെയും യുവാക്കളുടെയും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അഴിമതിയ്‌ക്കെതിരെ മുന്‍പ് ദില്ലിയില്‍ നടത്തിയ സമരത്തിന് ഏഴ് വര്‍ഷം തികയുമ്പോഴാണ് വീണ്ടുമൊരു പ്രക്ഷോഭവുമായി ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. 2011 ല്‍ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹസാരെ തുടങ്ങിയ സമരം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ സമരം പിന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് ഹസാരെയും വീണ്ടും സമരത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനം. സമരവേദിയില്‍നിന്ന് രാഷ്ട്രീയ നേതാക്കളെ ഹസാരെ വിലക്കിയിട്ടുണ്ട്. അതേസമയം സമരത്തിന് ജനപങ്കാളിത്തം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഹസാരെ കുറ്റപ്പെടുത്തി. പ്രക്ഷോഭകര്‍ ദില്ലിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയെന്നും ഹസാരെ ആരോപിക്കുന്നു.
സര്‍ക്കാരിനെതിരെ ആക്രമം നടത്താനാണ് മോദി സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതെന്നും അതിനായാണ് തനിക്ക് ചുറ്റും പൊലീസിനെ നിര്‍ത്തിയിരിക്കുന്നതെന്നും ഹസാരെ ചൂണ്ടിക്കാട്ടുന്നു. തനിക്ക് പൊലീസ് സംരക്ഷം ആവശ്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ല.
https://www.facebook.com/Malayalivartha

























