കെ കെ രാമചന്ദ്രൻ നായരെ മറക്കാതെ ചെങ്ങന്നൂർ; മണ്ഡലത്തിൽ നിറയുന്ന പോസ്റ്ററുകൾ തലവേദനയാകുന്നു

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അന്തരിച്ച എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ നിറഞ്ഞ് നില്‍ക്കുന്നു. കെകെ രാമചന്ദ്രന്‍ നായരെ അവഗണിച്ചതാരെന്ന ചോദ്യവുമായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിറയുന്ന പോസ്റ്ററുകള്‍ സിപിഎം ന് തലവേദനയാകുന്നു. സിപിഎം നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണെന്നും നേതൃത്വം തിരിച്ചറിയുന്നു. പോസ്റ്റര്‍ പ്രചരണത്തിന് പിന്നില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും സിപിഎം ആരോപിക്കുന്നു.
അതേസമയം പോസ്റ്ററില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് സിപിഎം ബാധ്യസ്തമാണെന്ന നിലപാടാണ് യുഡിഎഫിനും ബിജെപിക്കും. എന്നാല്‍ ഇത്തരം ഏറ്റെടുക്കാനാളില്ലാത്ത പോസ്റ്ററുകള്‍ നിലവാരം തകര്‍ന്ന രാഷ്ട്രീയത്തെയാണ് പുറത്ത് കൊണ്ട് വരുന്നതെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു. പോസ്റ്റര്‍ പ്രചരണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്റര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രചരണരംഗത്ത് സിപിഎം സ്ഥാനാര്‍ത്ഥി സജിചെറിയാന്‍ മുന്നേറുന്നത് മനസിലാക്കി എതിരാളികളാണ് വ്യാജ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെകെ രാമചന്ദ്രന്‍ നായരോട് ഇപ്പോള്‍ ചിലര്‍കാട്ടുന്ന അമിത സ്‌നേഹം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം വ്യക്തമാക്കുമ്പോഴും. തങ്ങളുടെ അണികളും അനുഭാവികളും ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങുമോ എന്ന ചെറിയ ആശങ്കയും സിപിഎം നുണ്ട്. പ്രത്യേകിച്ചും ചെങ്ങന്നൂരില്‍ ജാതി വോട്ട് ബാങ്കിന് നിര്‍ണ്ണായക സ്വാധീനമുള്ള സാഹചര്യത്തില്‍.
https://www.facebook.com/Malayalivartha


























