കുവൈത്ത് എയർവെയ്സ് വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ ജീവനക്കാരന് മേൽ ചക്രം കയറിയിറങ്ങി; തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിന് കുവൈത്തിൽ ദാരുണാന്ത്യം
കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രന്‍ (34) ആണ് മരിച്ചത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനായായ ആനന്ദ് കുടുംബ സമേതം കുവൈറ്റില്‍ താമസിച്ചു വരികയായിരുന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഹാങ്കറിൽനിന്ന് പാസഞ്ചർ ഗേറ്റിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്ന കുവൈത്ത് എയർവെയ്സ് വിമാനം കെട്ടിവലിക്കുകയായിരുന്ന കയർ പൊട്ടിയതാണ് അപകട കാരണം.
പുഷ്ബാക് ട്രാക്ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദേശം നൽകുകയായിരുന്നു ആനന്ദ്. കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനത്തിന്റെ ചക്രം കയറുകയായിരുന്നു.
അതേസമയം അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അപകടത്തിൽ അതീവ ദുഃഖമുണ്ടെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ പറഞ്ഞു. എട്ടുവർഷമായി കുവൈത്ത് എയർവെയ്സിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്.
പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്.
https://www.facebook.com/Malayalivartha