ജൂണിൽ മാറ്റങ്ങളുടെ വേലിയേറ്റവുമായി ജര്‍മനി
ശമ്പള വര്‍ധനയും പൊതു നിരത്തുകളിലെ ഇ സ്കൂട്ടറും അടക്കം മാറ്റങ്ങളുടെ വേലിയേറ്റവുമായി ജര്‍മനിക്കാര്‍ ജൂണ്‍ മാസത്തെ വരവേല്‍ക്കുന്നത്.
ആറു സെന്റീമീറ്ററിലധികം നീളമുള്ള കത്തിയുമായി തിരക്കുള്ള സ്ഥലങ്ങളില്‍ പോകാന്‍ പാടില്ലെന്ന നിര്‍ദേശം ജൂണ്‍ ഒന്ന് മുതൽ നടപ്പിലായി . 12 സെന്റീമീറ്റര്‍ ആയിരുന്നു നിലവിലുണ്ടായിരുന്ന പരിധി. ജോലിയുടെ ആവശ്യത്തിനുള്ള കത്തികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുന്ന നിയമ ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ട്രെയ്നികള്‍ക്കുള്ള അലവന്‍സില്‍ 60 യൂറോ മുതല്‍ 90 യൂറോ വരെ വര്‍ധന വരുത്തുന്നതാണ് മറ്റൊരു പ്രധാന മാറ്റം. 2020 ജൂണ്‍ ഒന്നിന് ഒരു 90 യൂറോ കൂടി വര്‍ധിക്കും.
സ്കാഫോള്‍ഡര്‍മാരുടെ ശമ്പളം മണിക്കൂറിന് 11.35 യൂറോ ഉള്ളത് 11.88 യൂറോ ആയി ഉയരും. സാര്‍ലാന്‍ഡിലെ 15,000 സ്റ്റീല്‍ തൊഴിലാളികള്‍ക്ക് 3.7 ശതമാനം ശമ്പള വര്‍ധനയാണ് നടപ്പാകുന്നത്. 2020 മുതല്‍ പ്രതിവര്‍ഷം ആയിരം യൂറോയും അധികമായി ലഭിക്കും.
ബര്‍ലിനില്‍ ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണം നടപ്പാകുന്നതും ഈ മാസം തന്നെ. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇതിനകം തന്നെ ഇതു നടപ്പായിരുന്നു. ഒന്നു മുതല്‍ അഞ്ച് വരെ എക്ഹോസ്റ്റ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള ഡീസല്‍ കാറുകള്‍ക്ക് ഏറ്റവും തിരക്കുള്ള പതിനഞ്ച് റോഡുകളിലാണ് നിയന്ത്രണം വരുന്നത്. ഈ മാസം അവസാനത്തോടെയേ ഇത് പൂര്‍ണമായി നടപ്പാകൂ.
മോട്ടോറൈസ്ഡ് ഇ സ്കൂട്ടറുകള്‍ക്ക് ജര്‍മന്‍ റോഡുകളില്‍ അനുമതി ലഭിക്കുന്നത് ജൂണ്‍ പതിനഞ്ചിനാണ്. മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ വേഗ പരിധിയാണ് അനുവദിച്ചിരിക്കുന്നത്.
കെയര്‍ മേഖലയില്‍ രാജ്യം നേരിടുന്ന ഗുരുതരമായ ആള്‍ക്ഷാമം പരിഹരിക്കാന്‍ നടപടികൾ സ്വീകരിക്കും കൂടുതലാളുകളെ നഴ്സിങ്, കെയര്‍ മേഖലകളിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും നടപ്പാക്കുന്ന രീതിയിലാണ് പദ്ധതി. കൂടുതല്‍ അപ്രന്റീസുകളുടെ സേവനവും ഉപയോഗപ്പെടുത്തും.
ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍, കുടുംബക്ഷേമ വകുപ്പ് മന്ത്രി ഫ്രാന്‍സിസ്ക ജിഫി, തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേലുള്ള കണ്‍സള്‍ട്ടേഷന്‍ ഒരു വര്‍ഷം മുന്‍പു തന്നെ ആരംഭിച്ചിരുന്നു.
രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ കെയര്‍ മേഖലയിലെ ശമ്പളത്തില്‍ നിലനില്‍ക്കുന്ന അന്തരം പരിഹരിക്കാനും വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി സ്പാന്‍ അറിയിച്ചു
ജര്‍മനിയില്‍ കത്തുകളും കാര്‍ഡുകളും പോസ്റ്റ്കാര്‍ഡുകളും അയയ്ക്കുന്നതിനുള്ള തപാല്‍ ചെലവില്‍ അടുത്ത മാസം മുതല്‍ ഗണ്യമായ വര്‍ധന വരുന്നു. പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.
സ്ററാന്‍ഡേര്‍ഡ് കത്തിനുള്ള സ്ററാമ്പിന് എഴുപത് സെന്റാണ് ഇപ്പോഴത്തെ വില. ഇത് എണ്‍പതായി ഉയരും. പതിനാല് ശതമാനമാണ് വർധന . പോസ്റ്റ്കാര്‍ഡുകള്‍ അയയ്ക്കുന്നതിനുള്ള ചെലവ് നാല്‍പ്പത്തഞ്ച് സെന്റില്‍നിന്ന് അറുപത് സെന്റുമാകും. മുപ്പത്തിമൂന്ന് ശതമാനം വര്‍ധന.
അമ്പത് ഗ്രാം വരെ ഭാരമുള്ള കോംപാക്റ്റ് ലെറ്ററിന് പത്തു സെന്റ് ചെലവ് കൂടി തൊണ്ണൂറ്റിഅഞ്ച് സെന്റിലെത്തും. ജൂലൈ ഒന്നിനു നടപ്പാകുന്ന പുതിയ നിരക്കുകള്‍ക്ക് 2021 വരെയാണ് പ്രാബല്യം
https://www.facebook.com/Malayalivartha