ഒറ്റപ്പെട്ടു പോകുന്നവർക്ക് താങ്ങും തണലുമാകുന്ന ദുബായിലെ ദെയ്റ ഉൾപ്പെടുന്ന അൽ റാസ് ഏരിയ ഏറെ പ്രിയപ്പെട്ട സ്ഥലം; കൊറോണായി നിശ്ചലമാകുമ്പോൾ, അനുഭവം പങ്കുവച്ച് പ്രവാസി മലയാളി
കേരളത്തിൽ കൊറോണാവ്യാപനത്തെ തുടർന്ന് ഏവരുടെയും കണ്ണുകൾ ഉറ്റുനോക്കിയത് പ്രവാസികളിലേക്കാണ്. പ്രത്യേകിച്ച് ദുബായിൽ നിന്നും വന്ന ഒട്ടുമിക്ക കാസർകോട്, കണ്ണൂർ ഒപ്പം തൃശൂർ സ്വദേശികളിലും കൊറോണ സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് കർശന നിയന്ത്രണങ്ങൾ ഇരു രാജ്യവും ഏർപ്പെടുത്തിയിരുന്നു എന്നാൽ ദുബായിലെ ഈ സ്ഥലം കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ നിർണായകമായി മാറിയിരുന്നു. ദെയ്‌റ നായിഫ് എന്ന ഈ പ്രദേശം പൂർണമായും അടയ്ക്കുകയുണ്ടായി. കർശന സുരക്ഷ ഏർപ്പെടുത്തി ഒപ്പം കർശന ജാഗ്രതയും നൽകുകയുണ്ടായി.
എന്നാൽ ഓർക്കണം ദെയ്റ നായിഫ് ദുബായിലെ മലയാളികളുടെ ഏക ആശ്വാസകേന്ദ്രമാണ്. ജോലി തേടിയെത്തി ഒറ്റപ്പെട്ടു പോകുന്നവർക്ക് താങ്ങും തണലുമാകുന്ന ദെയ്റ ഉൾപ്പെടുന്ന അൽ റാസ് ഏരിയ ഏറെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്. ഒപ്പം ഇവിടെയെത്തിയാൽ ആരും വിഷമത്തോടെ നിൽക്കേണ്ടി വരില്ല. എന്തായാലും ഒരു മലയാളിയെ ഇവിടെ കണ്ടുമുട്ടും. ഒപ്പം താൻ ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞുപോയാൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകും. തലചായ്ക്കാൻ ഇടമില്ലെന്ന് പറഞ്ഞാൽ ഒരു ബെഡ് സ്പേസ്, അല്ലെങ്കിൽ തറയിലിട്ട് കിടക്കാൻ ഒരു പായയെങ്കിലും സംഘടിപ്പിച്ചു കൊടുക്കുകായും ചെയ്യുന്നവരാണ് ഇവിടെയുള്ളവർ.
എന്നാൽ കൊറോണാവ്യാപനത്തെ തുടർന്ന് ഇൗ ദെയ്റ നായിഫ് ഇന്നു പൂർണമായും ലോക്ക് ഡൗണാണ്. ഇതേതുടർന്ന് ഇവിടെ ചെറുകിട വ്യാപാരം നടത്തിയിരുന്നവരും അവിടെ ജോലി ചെയ്തിരുന്നവരുമെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി താമസ സ്ഥലത്ത് നിന്നു പുറത്തിറങ്ങാറില്ല. ശുചീകരണ പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചുകൊണ്ട് പ്രവാസികൾ ഏവരും കർശന നിരീക്ഷണത്തിലാണ്.
പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ദുബായിലെ ഈ ദെയ്‌റ നായിഫിനെക്കുറിച്ച് പറയാനുണ്ട് ഏറെ. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫർ കൂടിയായ തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി നബീൽ അബൂബക്കർ എന്ന പ്രവാസി മലയാളി അവരിൽ ഒരാളാണ്. കോറോണ വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗൺ കാലത്തെ തന്റെ അനുഭവം പങ്കിടുകയാണ് ഇൗ യുവാവ്:
''ഒൻപത് വർഷം മുൻപാണ് ഞാൻ ഉപജീവന മാർഗം തേടി യുഎഇയിലേക്ക് എത്തിയത്. ഇവിടേക്ക് എത്തിയ അന്നുമുതൽ താമസിക്കുന്ന ദെയ്റ നായിഫിനോട് ചേർന്ന സ്ഥലത്താണ്. ഗൾഫ് സ്വപ്നം കാണുന്ന ഏതൊരു മലയാളിയുടെയും സ്വപ്ന ഭൂമിയാണ് ദുബായ്. ഇവിടെ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന പ്രദേശമാണ് നായിഫ് . മലയാളികളിൽ ഏറ്റവും കൂടുതൽ കാസര്കോടുകാരാണ് ഇവിടെ ജോലിചെയ്തുവരുന്നത്. ജോലി തേടി എത്തുന്ന എല്ലാ മലയാളികളുടെയും ഒരു അഭയ കേന്ദ്രമാണ് നായിഫിലെ മാർക്കറ്റുകൾ. തുണിത്തരങ്ങൾ , സുഗന്ധ ദ്രവ്യങ്ങൾ , മൊബൈൽ ഷോപ്പുകൾ , വാച്ചുകൾ , പാദരക്ഷകൾ , ബാഗുകൾ , ആഭരണങ്ങൾ , കെട്ടിട നിർമാണ വസ്തുക്കൾ തുടങ്ങിയവയുടെയെല്ലാം മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും നായിഫിൽ ലഭ്യമാകുന്നുണ്ട്. ഈ കച്ചവടക്കാരെ പിൻപറ്റിയാണ് ഒരുപാട് കഫ്റ്റീരിയകളും ഹോട്ടലുകളും പ്രവർത്തിക്കുന്നത്.
അതോടൊപ്പം തന്നെ എപ്പോഴും തിരക്കാണ് നായിഫിൽ. സ്വദേശികളും അതിലേക്കാളേറെ വിദേശികളും സ്ഥിരമായി വരുന്ന മാർക്കറ്റ് . ചൈനക്കാർ , ആഫ്രിക്കൻ വംശജർ , ഫിലിപ്പീൻസുകാർ , ബംഗ്ലാദേശുകാർ , ഇന്ത്യക്കാർ , പാകിസ്ഥാനികൾ , ഇറാനികൾ , അങ്ങനെ ഒരുപാട് രാജ്യക്കാർ തിങ്ങി നിറഞ്ഞു താമസിക്കുന്ന സ്ഥലം കൂടിയാണിത്. തുടർന്ന് ഉന്തുവണ്ടികൾ മുതൽ ആഡംബര കാറുകൾ വരെ നായിഫിലെ റോഡിൽ നമുക്ക് കാണാൻ കഴിയും .
എന്നാൽ ദുബായിൽ റിപ്പോർട് ചെയ്യപ്പെട്ട കൊറോണ വൈറസ് രോഗികളിൽ ഏറെ പേർ നായിഫിൽ നിന്നുള്ളവരാണ്. നായിഫ് ഏരിയ ഇപ്പോൾ ഇതേതുടർന്ന് നിശ്ചലമാണ്. അതിനടുത്തുള്ള അൽ റാസ് , അൽ ദഗായ എന്നീ സ്ഥലങ്ങളും പൂർണമായും നിശ്ചലമായിരിക്കുകയാണ്. ഒപ്പം അവിടെ താമസിക്കുന്ന ആളുകൾക്ക് പുറത്തു പോകാനോ അങ്ങോട്ട് ആർകെങ്കിലും പോകാനോ അനുവാദമില്ല. ഒന്നാലോചിക്കുമ്പോൾ അതാണ് നല്ലത് എന്ന് തോന്നും. വൈറസ് മറ്റു സ്ഥലങ്ങളിലേക്ക് കൂടുതലായി പകരാതിരിക്കാൻ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കട്ടെ അല്ലെ. റോഡിൽ പൊലീസ് വാഹനങ്ങളും ആംബുലൻസും മാത്രമാണ് ഉള്ളത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ ശുചീകരണ പ്രവൃത്തികൾ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ് . ദുബായ് പൊലീസ് , ദുബായ് ഹെൽത്ത് അതോറിറ്റി , മലയാളികൾ അടങ്ങുന്ന ഒരു പാട് സാമൂഹിക പ്രവർത്തകർ ഉൾപ്പടെ ഉൗർജിതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഒരു ആംബുലൻസ് വരുമ്പോൾ ഇപ്പോള്‍ ആളുകൾക്ക് പേടിയാണ് . ഏതു കെട്ടിടത്തിലോട്ടാണ് വരുന്നതെന്ന് ആളുകൾ ആധിയോടെ ബാൽക്കണികളിൽ നിന്നുകൊണ്ട് നോക്കുന്നത് വ്യക്തമായി തന്നെ കാണാം. തുടർന്ന് സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറികളിലും ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല. അതിന്റെ കവാടത്തിൽ തന്നെ കൈയ്യിൽ ഗ്ലൗസ് ഇല്ലാത്തവർക്ക് ഹാൻഡ് സാനിറ്റൈസർ ഒഴിച്ച് തരാൻ ജീവനക്കാരൻ ഉണ്ടാകുന്നതായിരിക്കും.
എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ യുഎഇ വളരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനോട് നമുക്കെല്ലാവർക്കും പൂർണമായും സഹകരിക്കാം, പിന്തുണയ്ക്കാം. എത്രയും വേഗം വൈറസുകളെ തുരത്തുമെന്നു വിശ്വസിക്കാം , അതിനായി പ്രാർഥിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha