നെഞ്ചു പിടയുന്ന കാഴ്ച; സൗദിയിലെ മോർച്ചറികളിൽ അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ

ലോക്‌ഡോൺ കാലത്തെ നൊമ്പരങ്ങളിൽ ഒരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് റിയാദിലും പരിസര പ്രദേശങ്ങളിലുമായി മാസങ്ങളായി മോർച്ചറികളിൽ കിടക്കുന്നത്.. കോവിഡ് മൂലം യാത്രാ വിമാനങ്ങളുടെ സർവീസ് റിയാദ്നിർത്തിയതാണ് ഇത്രയധികം മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതെ വന്നതിന് കാരണം. ഇതേതുടർന്ന് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ദാറുസ്സലാം എന്ന പേരിൽ ഉപസമിതി രൂപീകരിച്ചതായി കേരള മുസ്‍ലിം കൾചറൽ സെന്റർ (കെഎംസിസി) അറിയിച്ചിട്ടുണ്ട്.. ഓരോ മൃതദേഹങ്ങളുടെയും നടപടികൾ പൂർത്തിയാക്കി ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോവുകയോ ബന്ധുക്കളുടെയും ഇന്ത്യ–സൗദി അധികൃതരുടെയും അനുമതിയോടെ ഇവിടെ സംസ്കരിക്കുകയോ ചെയ്യുകഎന്നതാണ് സമിതിയുടെ ലക്ഷ്യം.
വ്യത്യസ്ത കാരണങ്ങളാല്‍ ആണെങ്കിൽ പോലും മാസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കിടക്കുന്നത് ദയനീയമായാ കാഴ്ചയാണ്. ഇവരുടെ കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിനു അറുതി വരുത്താൻ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണം. സൗദിയിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വിമാനത്തിൽ മൃതദേഹങ്ങളും കൊണ്ടുപോകാൻ അനുവദിക്കണമെന്നും സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വാഭാവിക മരണം, ആത്മഹത്യ, അപകട മരണങ്ങള്‍ എന്നിങ്ങനെ മരണത്തിന്റെ സ്വഭാവമനുസരിച്ച് തയാറാക്കേണ്ട രേഖകളും വ്യത്യസ്തമാണ്. ഇതിനായി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച 15 വളണ്ടിയര്‍മാരാണ് ദൗത്യത്തില്‍ പങ്കാളികളാകുക. നജീബ് നെല്ലംകണ്ടി (ജനറല്‍ കണ്‍വീനര്‍), യു.പി ഇര്‍ഷാദ് (ജനറല്‍ കോര്‍ഡിനേറ്റര്‍), മുസ്തഫ പൊന്നംകോട്, ഷുക്കൂര്‍ തിരുരങ്ങാടി, ഫദല്‍ അല്‍റയാന്‍, ബഷീര്‍ വല്ലാഞ്ചിറ, ഫൈസല്‍ ചേളാരി, മഹബൂബ്, സമീര്‍ വെട്ടം, മുസ്തഫ മൂര്‍ക്കനാട്, ഷുക്കൂര്‍ വടക്കേമണ്ണ, ഷറഫു കണ്ണമംഗലം, ജാഫര്‍ കാളികാവ്, നജീബ് മമ്പാട് (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് സമിതി അംഗങ്ങള്‍.
മയ്യിത്ത് പരിപാലനം, മരണാനന്തര നടപടിക്രമങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, നഷ്ടപരിഹാരം, മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും സമിതി ബന്ധുക്കളെ സഹായിക്കാൻ സന്നദ്ധമാണെന്നും അറിയിച്ചതായി റിപ്പോർട്ടുകളുണ്ട് .
https://www.facebook.com/Malayalivartha
























