ശരീരം തളർന്ന് ദുരിതകിടക്കയിൽ; താഹിറിന് നാട്ടിൽ പോണം; അവഗണിച്ച് എംബസി ;നെഞ്ചുപൊട്ടുന്ന കാഴ്ച ;അടിയന്തിര ചികിത്സ ആവശ്യമുള്ളയാളെ പരിഗണിച്ചില്ല

ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്ക് മുൻഗണന നൽകുമെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ വകുപ്പും മസ്കത്ത് ഇന്ത്യൻ എംബസിയും അറിയിച്ചിരുന്നത്. ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും . എന്നാൽ ശരീരം തളർന്ന് ഒമാനിലെ ഇബ്രിയിൽ താമസ സ്ഥലത്ത് കഴിയുന്ന എറണാകുളം പാനായിക്കുളം സ്വദേശി താഹിറിന് ഇൗ മാനദണ്ഡം ബാധകമായില്ല.എംബസി ആ അഭ്യർത്ഥന ചെവികൊള്ളുന്നു പോലുമില്ല.
എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്ത് പലകുറി ബന്ധപ്പെട്ടെ ങ്കിലും ഒരു ടെലിഫോൺകോൾ പോലും തേടിയെത്തിയില്ല എന്ന് താഹിർ പറയുന്നു . ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ മസ്കത്ത് ഗവർണറേറ്റിന് പുറത്ത് നിന്നുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒമ്പതിന് കൊച്ചിക്ക് പോയ ഒമാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം സലാലയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ കണ്ണിന് പരിക്കേറ്റയാളെ കൊച്ചി വിമാനത്തിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു.
എന്തായാലും അടുത്ത വിമാന ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിക്കാത്തതിനാൽ എന്ന് നാടണയാനാകുമെന്നറിയാതെ രോഗ കിടക്കയിൽ കഴിയുകയാണ് താഹിർ.
കഴിഞ്ഞ 23 വർഷമായി ഇബ്രിയിലെ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്തുവരുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് അമിത രക്തസമ്മർദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇബ്രി ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കാര്യമായ ചികിൽസ ലഭിച്ചില്ല.നാട്ടിലെത്തിയാൽ പ്രിയപെട്ടവരുടെ കരുതലെങ്കിലും തനിക്കു തുണയാകുമെന്നു കരുതി ഈ പാവം.
തുടർന്ന് ഒമ്പതാം തീയതിയോടെ രക്തസമ്മർദം അൽപം കുറഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള താഹിറിന് ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ മാത്രമാണ് നടക്കാൻ സാധിക്കുകയുമുള്ളൂ. തൊഴിലുടമ നൽകിയിട്ടുള്ള മുറിയിൽ തന്നെയാണ് താമസം. ഭക്ഷണവും തൊഴിലുടമ എത്തിച്ച് നൽകും. ഇബ്രിയിൽ ജോലി ചെയ്തിരുന്ന ജ്യേഷ്ഠെൻറ മകനാണ് പരിചരണത്തിനായി ഉള്ളത്. കഴിഞ്ഞ മാർച്ച് 30ന് വിസ കഴിഞ്ഞ് നിൽക്കുകയാണ് ഇദ്ദേഹം. അടുത്ത വിമാനത്തിൽ പോകാൻ അവസരം ലഭിച്ചാൽ താഹിറിന് തുണയായി ഇദ്ദേഹത്തിനും പോകാൻ കഴിയും.
ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനിടയിൽ ഭൂരിഭാഗം പ്രവാസികളെയും പോലെ ബാക്കി വെക്കാൻ ഒന്നുമില്ലാത്ത ഈ മനുഷ്യന് തുടർ ചികിത്സക്കായി എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയുമുണ്ട്. അതോടൊപ്പം പിറന്നമണ്ണിൽ തിരിച്ചെത്താനാവില്ലെ എന്ന വേദനയും.
https://www.facebook.com/Malayalivartha
























