നെഞ്ചുപൊട്ടി കരഞ്ഞ് വിജയകുമാർ; ഭാര്യയുടെ മുഖം അവസാനമായി ഒരുനോക്കു കാണാൻ ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിൽ തകർന്ന മനസുമായി ഒരു മനുഷ്യൻ

പ്രവാസലോകത്തെ മടങ്ങിവരവുമായി ബന്ധപെട്ടു നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണമുയരുന്നുണ്ട്. അതോടൊപ്പം തന്നെ തഴയപെട്ടവരുടെ വേദനകൾ വലിയൊരു മുറിവായി നമുക്കുള്ളിൽ അവശേഷിക്കുകയും ചെയ്യുകയാണ്. പ്രവാസികളുടെ മടങ്ങി വരവ് ആരംഭിച്ചതോടെ നിരവധി ഹൃദയ ഭേദകമായ കഥകളാണ് പ്രവാസ ലോകത്തു നിന്നും നമ്മളെ തേടിയെത്തുന്നത്..അതിൽ ഒന്നായി മാറുകയാണ് വിജയകുമാറും.
ഭാര്യ മരിച്ചിട്ടും നാട്ടിലേയ്ക്ക് പോകാനാകാതെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ന് മുന്നിൽ നിന്ന് ഹൃദയം തകർന്ന് വിലപിക്കുകയാണ് ഈ പാലക്കാടുകാരൻ. പാലക്കാട് കൊല്ലങ്കാട് സ്വദേശി വിജയകുമാറിന് പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കുകാണാൻ ഇന്ന് ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് പോകുന്ന ഏതെങ്കിലുമൊരു യാത്രക്കാരൻ ഒഴിഞ്ഞുകൊടുത്താൽ ഇദ്ദേഹത്തിന് തന്റെ ഭാര്യയെ അവസാനമായി ഒന്ന് കാണാൻ സാധിക്കും.
മൂന്ന് ദിവസം മുൻപാണ് വിജയകുമാറിന്റെ ഭാര്യ നാട്ടിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. വിവരം അറിഞ്ഞതുമുതൽ ഇദ്ദേഹം നെഞ്ചുപൊട്ടി കരയുകയായിരുന്നു. സുഹൃത്തുക്കളുടെ ആശ്വാസവാക്കുകൾക്കൊന്നുംതടയാനായില്ല ആ ദുഃഖം. അടുത്തൊന്നും നാട്ടിലേയ്ക്ക് പോകാൻ അതുവരെ വിജയകുമാർ ആലോചിച്ചിരുന്നില്ല എന്നാൽ ഭാര്യയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ തനിക്ക് പോകേണ്ട അടിയന്തര സാഹചര്യം വിശദമാക്കി ഇദ്ദേഹം പേര് റജിസ്റ്റർ ചെയ്തു. ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 454 വിമാനത്തിൽ ഒരു സീറ്റായിരുന്നു പ്രതീക്ഷ. പക്ഷേ, എംബസിയിൽ നിന്ന് ഇതുസംബന്ധിച്ച് ഫോൺ കോളുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം സുഹൃത്തിനെയും കൂട്ടി അബുദാബിയിൽ നേരിട്ട് ചെന്ന് എംബസി അധികൃതരെ കാര്യം ധരിപ്പിച്ചു.
എന്നാൽ, എംബസിയിൽ നിന്നും അവർ ഇദ്ദേഹത്തെ ഒന്നു പരിഗണിക്കുക പോലും ചെയ്തില്ല. തങ്ങൾ നിസ്സഹായരാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് താണുകേണ് അപേക്ഷിച്ചു. എങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തകർന്ന മനസ്സോടെ ഇദ്ദേഹം അവിടെ നിന്ന് മടങ്ങുകയായിരുന്നു . തിങ്കളാഴ്ച വീണ്ടും ദുബായ് വിമാനത്താവളത്തിൽ ചെന്ന് ഇന്ത്യൻ കോൺസുലേറ്റ്, എയർ ഇന്ത്യാ അധികൃതരോട് കാര്യം വ്യക്തമാക്കി. സീറ്റ് ഫുള്ളാണെന്നായിരുന്നു ലഭിച്ച മറുപടി. വിമാനം പറന്നുപൊങ്ങുന്നതുവരെ ഇദ്ദേഹം ശ്രമം നടത്തി. ഒടുവിൽ വിങ്ങുന്ന മനസ്സുമായി മാധ്യമങ്ങളോട് കാര്യം വിശദമാക്കി, നിരാശയോടെ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2ന് ദുബായിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 814 വിമാനമാണ് ഇനി വിജയകുമാറിന്റെ പ്രതീക്ഷ. ഇതിൽഎങ്കിലും കയറിപ്പറ്റാൻ സാധിച്ചാലേ മക്കൾ പോലുമില്ലാത്ത ഇദ്ദേഹത്തിന് എന്നും കൂട്ടായിരുന്ന ഭാര്യയ്ക്ക് അന്ത്യ ചുംബനം നൽകാൻ എങ്കിലും സാധിക്കുകയുള്ളൂ. മൃതദേഹത്തിന് മുൻപിൽ കരഞ്ഞു തളർന്ന പ്രായമുള്ള മാതാവിനെ സമാശ്വസിപ്പിക്കാൻ പറ്റുകയുള്ളൂ. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്.
രാവിലെ തന്നെ വിമാനത്താവളത്തിൽ ചെന്ന് ശ്രമം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇൗ വിമാനത്തിലും ഒരു ടിക്കറ്റ് നൽകാൻ അധികൃതർ ഇന്നലെ രാത്രി വൈകുംവരെ വിജയകുമാറിനെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ അങ്ങനെയൊരു മഹാത്ഭുതം ഇനി സംഭവിക്കുമോ എന്ന് പൂർണമായും വിശ്വസിക്കുന്നുമില്ല. അതേസമയം, ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യുന്ന ഏതെങ്കിലും ഒരാൾ സുഹൃത്തേ, എനിക്ക് പകരം താങ്കൾ യാത്ര ചെയ്തോളൂ.. എന്ന് പറഞ്ഞ് വഴിമാറികൊടുത്താൽ,ആ മനഃസാക്ഷിയെങ്കിലും ആരെങ്കിലും ഒരാൾ കാണിച്ചാൽ ആ മനുഷ്യന് തന്റെ ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാന്കഴിയും..അങ്ങനെ ഒരാൾക്കെങ്കിലും തോന്നണേ എന്ന പ്രാർത്ഥനയിൽ തന്നെ കടന്നു പോകുന്ന ഓരോ യാത്രക്കാരനിലും കണ്ണീരോടെ മനുഷ്യത്വത്തിന്റെ മുഖം തേടുകയാണ് വിജയകുമാർ
https://www.facebook.com/Malayalivartha
























