വിജയകുമാറിനായി ഒരു നാടു മുഴുവനും കാത്തിരിക്കുകയാണ്; നിറപുഞ്ചിരിയും ഏറെ സ്‌നേഹവുമായി കാത്തു നില്‍ക്കാന്‍ പ്രിയ പത്‌നി ഗീത ഇല്ല, പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി കാത്തിരിപ്പിലാണ്

പ്രവാസജീവിതത്തിന്റെ ചരിത്രത്തിലെ തന്നെ നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ് ആനമാറി വടുകമ്പാടത്തെ വിജയകുമാർ. ഇദ്ദേഹത്തിന്റെ വരവിനായി പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു നാടു മുഴുവനും. എന്നാൽ നാട്ടിലെത്തുമ്പോള്‍ നിറപുഞ്ചിരിയും ഏറെ സ്‌നേഹവുമായി കാത്തു നില്‍ക്കാന്‍ പ്രിയ പത്‌നി ഗീത ഇനി ഇല്ല. എങ്കിലും 17നെങ്കിലും വിജയകുമാറിനു നാട്ടിലെത്തണം. തന്റെ ജീവിതത്തിലെ രണ്ടു ദശാബ്ദത്തോളം തന്റെ പാതിയായി ജീവിച്ചവളെ അവസാനമായി ഒരു നോക്കു കാണാന്‍ വേണ്ടി.
ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്നു വിജയകുമാറിന്റെ മാത്രം വേദനയല്ല മറിച്ച് ഒരു നാടിൻറെ, പ്രവാസലോകത്തിന്റേതായിരിക്കുന്നു. തന്റെ ഭാര്യയെ അവസാനമായി കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം ഇന്നു പിറന്ന നാടിന്റെയും നൊമ്പരമായി തീർന്നിരിക്കുകയാണ്. പ്രിയനുമൊത്തു കണ്ട സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചാണു ഗീത മടങ്ങിയത് തന്നെ.
അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്നു 10നു മരിച്ച ആനമാറി വടുകമ്പാടത്തെ ഗീതയുടെ ഭര്‍ത്താവ് വിജയകുമാര്‍ ജീവിതത്തിന്റെ സുവര്‍ണ കാലങ്ങളിലേറെയും പ്രവാസിയായിരുന്നു. എന്നാല്‍ അവിടെ നിന്നും ഇങ്ങനെയൊരു മടങ്ങി വരവ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല എന്നത് ഏറെ ദയനീയം തന്നെയാണ്.
https://www.facebook.com/Malayalivartha
























