'ശക്തിയും ഉയരവുമുള്ള കോട്ടയ്ക്കകത്തായാലും മരണം നമ്മളെ പിടികൂടും,ഓരോ നിമിഷവും മരണം മനുഷ്യരിലേക്ക് അടുത്തു വരുകയാണ്.അത് മനസ്സിലാക്കിയാൽ മനുഷ്യരിലെ അഹന്തയും,അഹങ്കാരവും കുറയും...' ഹൃദയഭേദമായി ഒരു കുറിപ്പ്
കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ നാം ഏറെ ചർച്ച ചെയ്തത് പ്രവാസികളെ തന്നെയാണ്. ഏറെ ദുരിതങ്ങളും ഭീതിയും നിറഞ്ഞ നാളുകളാണ് അവർക്കു മുന്നിലൂടെ കടന്നുപോയത്. ദിനംപ്രതി ഏറിവന്നിരുന്ന മരണ നിരക്കുകൾ പോലും ഗണ്യമായി കുറഞ്ഞു. അതായത് കൊറോണ അതിന്റെ മൂര്ധന്യാവസ്ഥ തന്നെ കൈവെടിഞ്ഞിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ മരണം എങ്ങനെ വേണമെങ്കിലും നമുക്ക് മുന്നിൽ എത്താമെന്ന് വ്യക്തമാക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഇന്ന് നാല് മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒന്ന് 15 വയസ്സുളള ഒരു പെൺകുട്ടിയായിരുന്നു.കെട്ടിടത്തിൻെറ മുകളിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.വളരെ വർഷങ്ങളായി കുട്ടികളില്ലാതെ വിഷമിച്ചിരുന്ന മാതാപിതാക്കൾക്ക് ഇരട്ട മക്കളെയായിരുന്നു ദെെവം സമ്മാനമായി നൽകിയത്..അതിൽ ഒരു മകളെയാണ് അവർക്ക് ഇന്നലെ നഷ്ടപ്പെട്ടത്. അതൊരു തീരാ വേദന തന്നെയാണ്.ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായിട്ടാണ് ഓരോ അച്ഛനും,അമ്മയും മക്കളെ വളർത്തുന്നത്.ആയതിനാൽ ഉറ്റവരുടെ മരണം നഷ്ടപ്പെട്ടവർക്ക് വേദന തന്നെയാണ്.മരണം എന്ന മൂന്നക്ഷരം നമ്മുടെ വേണ്ടപ്പെട്ടവരിലേക്ക് വരുമ്പോഴാണ് ആ വേദനയുടെ ആഴം അറിയുവാൻ കഴിയുക. ഞാൻ മരണത്തെ കുറിച്ച് പോസ്റ്റ് ഇടുന്നത്,ഒരു ഓർമ്മപ്പെടുത്തലാണ്.നമ്മൾ എവിടെയായാലും മരണം നിശ്ചയമാണ്.
ശക്തിയും ഉയരവുമുള്ള കോട്ടയ്ക്കകത്തായാലും മരണം നമ്മളെ പിടികൂടും,ഓരോ നിമിഷവും മരണം മനുഷ്യരിലേക്ക് അടുത്തു വരുകയാണ്.അത് മനസ്സിലാക്കിയാൽ മനുഷ്യരിലെ അഹന്തയും,അഹങ്കാരവും കുറയും.ഇന്നലെ ഞാൻ മരണത്തെ കുറിച്ച് post ഇട്ടപ്പോൾ ചില നല്ലവരായ സുഹൃത്തുക്കൾ എൻെറ മുഖപുസ്തകത്തിലെ Inbox ൽ വന്ന് ആനകാര്യത്തിനിടയിൽ എന്തിനാണ് ഈ ചേനകാര്യം എന്ന് ചോദിച്ചു.അവരുടെ ആനകാര്യം എന്താണെന്ന് എനിക്ക് മനസ്സിലായി,ആദ്യം തന്നെ ഞാൻ പറയട്ടെ എൻെറ ആനകാര്യം ഇവിടെ മരണപ്പെടുന്ന ആരോരും ഇല്ലാത്തവരുടെ മയ്യത്ത് തന്നെയാണ്. മറ്റുളളവർക്ക് ഇതൊക്കെ ചേനകാര്യമാണെങ്കിൽ തർക്കിക്കുവാൻ ഞാൻ ആളല്ല..ആയിരം പളളികളുടെ മിനാരങ്ങൾ തകർക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിൻെറ മുന്നിലുളള ഒരു പിടി മണ്ണ് വാരുന്നത് നിഷേധിക്കപ്പെട്ട ഇസ്ലാം മതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.
അതാണ് എൻെറ ശരിയും.ഇന്ന് നമ്മുടെ രാജ്യം കോവിഡ് എന്ന മഹാമാരി കാരണം 20 ലക്ഷത്തിനടുത്ത് രോഗികൾ ഉണ്ടായിരിക്കുന്നു.ആരും അതിനെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല.എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത്.നാളെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന വിചാരം പോലും ആർക്കും ഇല്ല.ഈ മഹാമാരി മൂലം ഒരുപാട് മനുഷ്യസമൂഹം ഇന്ന് നമ്മുടെ രാജ്യത്ത് യാതന അനുഭവിക്കുന്നുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ എല്ലാപേരും പളളികളുടെയും,അമ്പലങ്ങളുടെയും പുറകിലാണ്. ഇപ്പോൾ ചുറ്റിനും മരണത്തിൻ്റെ മുഖം മാത്രം. വാർത്തകൾ നിരന്തരം ഭീതിപ്പെടുത്തുന്നു. ലാേകത്തുളള മനുഷ്യരാശി അസാധാരണമായ ഭീതിയോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.ഭൂമിയിലെ മനുഷ്യരെയെല്ലാം ഈ വൈറസ് പ്രയാസത്തിലാക്കിക്കഴിഞ്ഞു. എത്രപേർ മരിക്കും എന്നതാണോ എത്ര പേർ ബാക്കിയാവും എന്നതാണോ ശരിയായ ചോദ്യം എന്ന് വരും നാളുകളിൽ മാത്രമേ അറിയുവാൻ കഴിയു.
അഷ്റഫ് താമരശ്ശേരി.
https://www.facebook.com/Malayalivartha