പ്രവാസികളെ വീണ്ടും വെട്ടിലാക്കി ഗൾഫ് രാഷ്ട്രങ്ങൾ; ആശങ്കയിലാഴ്ത്തി ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനം വന്ന ബി 1 6 1 7 എന്ന വ്യാപന ശേഷിയുള്ള വൈറസ്, പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തികച്ചും പ്രയാസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്ന് അധികൃതർ
കോവിഡിന്റെ രണ്ടാം തരംഗം ഒട്ടുമിക്ക രാഷ്ട്രങ്ങളിലും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പ്രത്യേകിച്ച് ഇന്ത്യയിൽ ക്രമാതീതമായ വർധനവാണ് ദിനംപ്രതി രേഖപ്പെടുത്തുന്നത്. കേരളത്തിൽ മാത്രം കഴിഞ്ഞ ദിവസം 19000ത്തിൽപരം കേസുകൾ റിപ്പോർട്ട് ചെയ്തു. ആയതിനാൽ തന്നെ രാജ്യാന്തര യാത്ര വിലക്ക് വീണ്ടും വരുമോ എന്നുള്ള ആശങ്കയിലാണ് പ്രവാസലോകം. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനം വന്ന ബി 1 6 1 7 എന്ന വ്യാപന ശേഷിയുള്ള വൈറസാണ് വീണ്ടും യാത്ര നിരോധനവും നിയന്ത്രണവും വന്നേക്കുമോ എന്ന ആശങ്കക്ക് അടിസ്ഥാനമായി മാറിയിരിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നതാണ്. യു കെയിലേക്ക് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികച്ചും പ്രയാസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്നാണ് യു കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്ന യു കെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇതിനോടകം തന്നെ അമേരിക്കയും പൗരന്മാരോട് നിര്‍ദേശിച്ചു.
ഇതുകൂടാതെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ വലിയ ആശങ്കയിലക്കിയിരിക്കയാണ്. കടന്നുവന്ന ദുരിതങ്ങൾ നിറഞ്ഞ് ആ പഴയ നാളുകളെ ഒര്മിപ്പിക്കുംവിധമാണ് സാഹചര്യങ്ങളുടെ പോക്ക്. ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പതിനായിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാകും. ഇതിനുമുന്നോടിയായി തന്നെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് ഏപ്രില്‍ 22 വ്യാഴാഴ്ച മുതല്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള യാത്രകള്‍ അടിയന്തിര സാഹചര്യത്തിലില്ലെങ്കില്‍ ഒഴിവാക്കണമെന്ന് ഒമാന്‍ വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യ അടുത്ത മാസം 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് ട്രാവല്‍ അജൻസികളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സൗദിയും ഇന്ത്യയും തമ്മില്‍ പരിമിത സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ പോലും നിലവിലില്ല. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് സൗദിയില്‍ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് നിലവില്‍ വിലക്കുള്ളത്.
എന്നാൽ ഇന്ത്യയിലേക്ക് ഇപ്പോള്‍ പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ആശങ്ക കാരണം എല്ലാ ജി സി സി രാജ്യങ്ങളിലും പ്രവാസികള്‍ യാത്ര മാറ്റിവെക്കുകയാണ്. പെരുന്നാള്‍ നാട്ടില്‍ ചെലവഴിക്കാമെന്നാണ് പലരും കണക്കു കൂട്ടിയിരുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha