ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കാലെടുത്ത് വെച്ചാൽ അഞ്ചുവർഷം തടവും പിഴയും; കടുത്ത നടപടിയുമായി ഭരണകൂടം, ആശങ്കയോടെ പ്രവാസികൾ: നിലവില്‍ 9,000 ഓളം ഓസ്‌ട്രേലിയക്കാർ ഇന്ത്യയിൽ, സർക്കാരിന്റേത് അതിരുകടന്ന തീരുമാനമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ഇന്ത്യയില്‍ നിന്ന് മെയ് ഒന്നുമുതൽ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയില്‍ കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നിയമപ്രകാരം, രണ്ടാഴ്ച്ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയോ (ഏകദേശം 38 ലക്ഷം രൂപ) ലഭിക്കുവാനാണ് സാധ്യത.
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് നേരത്തെ തന്നെ ഓസ്‌ട്രേലിയ റദ്ദ് ചെയ്തതാണ്. അതേസമയം, തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തെത്തി. സര്‍ക്കാരിന്റേത് അതിരുകടന്ന തിരൂമാനമായെന്ന് അവര്‍ കുറ്റപ്പെടുത്തി.
നിലവില്‍ 9,000 ഓളം ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നതെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞതുമാണ്.
അതേസമയം, ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം പിന്നിടുന്നത്. ഇന്നലെ 4,01,993 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 3523 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 1,91,64,969 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,56,84,406 പേര്‍ രോഗമുക്തി നേടി. 2,11,853 പേരാണ് മരണമടഞ്ഞത്. 32,68,710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതിനകം 15,49,89,635 കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനകം 28,83,37,385 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,45,299 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.
പ്രതിദിനം 4 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഏപ്രിലില്‍ മാത്രം 69.34 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 48,000 പേരാരണ് മരിച്ചത്. ഒരു രാജ്യത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കണക്കാണിത്.
https://www.facebook.com/Malayalivartha