യു എ ഇയിലുള്ളവർക്ക് ആകമാനം ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യു.എ.ഇയിൽ വിതരണംചെയ്യുന്ന ചൈനയുടെ സിനോഫാം വാക്സിന്റെ ഫലപ്രാപ്തി കൂടിയതായി പഠനഫലം പുറത്തുവന്നിരിക്കുകയാണ് . ഇതിന്റെ ഫലപ്രാപ്തി 78 ശതമാനത്തിന് മുകളിലാണ്.ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിലാണ് ഈ കാര്യം കണ്ടെത്തിയത് . യു.എ.ഇ., ബഹ്റൈൻ എന്നിവിടങ്ങളിൽ ഇത് സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്.സിനോഫാം വാക്സിൻ യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന വാക്സിനാണ്. വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരിൽ നടത്തിയ പഠനഗവേഷണ നടത്തിയിരുന്നു. അതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.നേരത്തേ 72.5 ശതമാനമായിരുന്നു ഈ വാക്സിന്റെ ഫലപ്രാപ്തി. 40,000 പേരിൽ ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തിയിരുന്നു. ഇതിൽ 142 പേർ കോവിഡ് രോഗികളായിരുന്നു. ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ ഗർഭിണികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫലത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ചും പഠനം ഇപ്പോൾ പുരോഗമിക്കുകയാണ്.ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ ആണിത്. ഈ കോവിഡ് വാക്സിന് 2020 ഡിസംബറിലാണ് യു.എ.ഇ. അംഗീകാരം നൽകിയത്. പിന്നാലെ പൊതുജനങ്ങൾക്കും കൊടുക്കുകയായിരുന്നു. അബുദാബി ഹോപ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ 20 ലക്ഷം ഡോസ് വാക്സിനുകളായിരുന്നു ആദ്യഘട്ടത്തിൽ യു.എ.ഇ.യിൽ എത്തിച്ചിരുന്നത്. എന്നാൽ അതിനു മുന്നേ മാസങ്ങളായി യു.എ.ഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാം. പരീക്ഷണഫലം യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യവകുപ്പും വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു.കോവിഡിനെതിരെ 86 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. വാക്സിൻ, ആന്റിബോഡിയെ നിർവീര്യമാക്കുന്ന സെറോകൺവർഷൻ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതിൽ 100 ശതമാനം ഫലപ്രാപ്തിയും വാക്സിനുണ്ട്. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ 79.34 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തിയെന്നാണ് ചൈനീസ് നിർമാതാക്കളുടെ അവകാശവാദം.