ഫിലിപ്പിനോ യുവതികളൊരുക്കുന്ന ഹണിട്രാപ്പിൽ കുടുങ്ങുന്ന പ്രവാസികളിൽ ഏറെയും മലയാളികൾ.
ഫിലിപ്പിനോ യുവതികളൊരുക്കുന്ന ഹണിട്രാപ്പിൽ കുടുങ്ങുന്ന പ്രവാസികളിൽ ഏറെയും മലയാളികൾ. തൃശൂർ സ്വദേശിയാണ് ഏറ്റവും ഒടുവിൽ ഇൗ ഇൻറർനെറ്റ് കുരുക്കിൽ പെട്ടത്. മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചക്കുള്ളിൽ രണ്ടായിരം ഡോളർ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകാത്ത പക്ഷം ഇയാളുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് ഭീഷണി. 300 റിയാൽ മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന തൃശൂർ സ്വദേശി മാനസിക സമ്മർദത്തെ തുടർന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഇൗ കുരുക്കിൽനിന്ന് ഒഴിവാകാൻ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും.
ഫേസ്ബുക് വഴിയാണ് തട്ടിപ്പ്സംഘം വല വിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങളുള്ള ഐ ഡി കളിൽനിന്നുള്ള ഫ്രൻഡ്സ് റിക്വസ്റ്റ് സ്വീകരിച്ചാൽ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസ്സിലാക്കും. തുടർന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങൾ തുറന്നുകാണിക്കും.
പ്രലോഭനത്തിെൻറ ഫലമായി ഇരയും അതുപോലെ ചെയ്താൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സൈബർ ബ്ളാക്ക് മെയിലിംഗ് ആരംഭിക്കും. വിഡിയോ ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അത് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുക്കാതിരിക്കാൻ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും ആവശ്യപ്പെടുകയാണ് ചെയ്യുക.
നിരവധി മലയാളികൾക്കുപുറമെ സ്വദേശികളും ഇൗ കുരുക്കിൽപെട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം ഭീഷണികൾ ഉണ്ടായാൽ ഒരു മടിയുമില്ലാതെ റിപ്പോർട്ട് ചെയ്യണമെന്നുകാട്ടി റോയൽ ഒമാൻ പൊലീസും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയും നിരവധി കാമ്പയിനുകൾ കഴിഞ്ഞ മാസങ്ങളിൽ നടത്തിയിരുന്നു. എന്നാൽ, മാനഹാനിയും നിയമനടപടികളുമെല്ലാം പേടിച്ച് മലയാളികൾ സംഭവം പുറത്തുപറയാൻ തയാറാകുന്നില്ല.
കഴിഞ്ഞ മാസം മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിക്ക് സമാന രീതിയിൽ 1500 ഡോളറോളം നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ കാമ്പയിനിങ്ങിെൻറ ഫലമായി ബ്ലാക്ക്മെയ്ലിങ് കേസുകളിൽ ഇരകളായ സ്വദേശികൾ കൂടുതലായി പരാതികളുമായി രംഗത്തെത്തിയിരുന്നു. ബ്ലാക്ക്മെയ്ലിങ് കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷയാണ് ഒമാനിൽ ലഭിക്കുക. മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും മൂവായിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴയുമാണ് ഇത്തരം കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്നവർക്കുള്ള ശിക്ഷ.
https://www.facebook.com/Malayalivartha