യുഎഇ വിപണിയിലെ പഴങ്ങളും പച്ചക്കറികളും സുരക്ഷിതം
കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അധികൃതർ യുഎഇ വിപണികളിലുള്ള പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണെന്നും ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒരു ഉൽപന്നവും വിപണിയിലില്ലെന്നും ഉറപ്പുനൽകി .
പരിധിയിലധികം കീടനാശിനികൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യുന്നത് തടയുന്നതിനായി ചില രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് അടുത്തമാസം മുതൽ വിലക്കിയിട്ടുണ്ട്. സാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും വിപണികളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് നിരോധനം നടപ്പാക്കുന്നത്. യുഎഇയിലെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഊന്നൽ നൽകിയാണ് മുൻകരുതലെന്ന നിലയിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ അൽവാൻ അൽഹബ്‌സി പറഞ്ഞു.
നിരോധനം നടപ്പാക്കിയതു മൂലം ആവശ്യത്തിന് ഉൽപന്നങ്ങൾ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ല. നിരോധിക്കപ്പെട്ട രാജ്യങ്ങൾക്ക് പകരം പുതിയ ദേശങ്ങളിൽ നിന്നു കൂടുതലായി പഴങ്ങളും പച്ചക്കറികളും വിപണികളിൽ എത്തിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, മൊറോക്കോ, ടുണീഷ്യ, സൗത്ത് ആഫ്രിക്ക, ഹോളണ്ട്, മലേഷ്യ, ന്യൂസീലൻഡ്, അമേരിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, ഇറാൻ, തുർക്കി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചു വിപണികൾ സമൃദ്ധമാക്കുമെന്ന് അൽഹബ്സി പറഞ്ഞു. അടുത്തയാഴ്‌ച മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ വിപണികളിലെത്തുമെന്നാണ് സൂചന. ഇതിനു പുറമേ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറികളുടെ ലഭ്യതയും ഉറപ്പാക്കും.
വഴുതന, പച്ചമുളക്, തക്കാളി, കാബേജ് എന്നിവയ്ക്ക് പുറമേ ഇലയിനങ്ങളും ഗണ്യമായ തോതിൽ പ്രാദേശികമായി വിളവെടുപ്പ് നടത്തുന്നുണ്ട്. കൂടുതൽ സാധനങ്ങൾ എത്തിക്കുന്ന രാജ്യങ്ങളിൽ നിന്നു കീടനാശിനി മുക്തമാണെന്ന സാക്ഷ്യപത്രം നൽകാനും രാജ്യങ്ങളിലെ ഇറക്കുമതി കമ്പനികളോട് മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യം പരിഗണിച്ചു യുഎഇ നിശ്ചയിച്ച കീടനാശിനിയുടെ തോത് മറികടന്ന് ഉൽപന്നങ്ങൾ വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മേയ് 15 മുതലാണ് ചില രാജ്യങ്ങളിൽ നിന്നുള്ള പഴം - പച്ചക്കറികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്
https://www.facebook.com/Malayalivartha