പൊതുമാപ്പിനുശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് സൗദി
പൊതുമാപ്പിനുശേഷവും സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും
പൊതുമാപ്പിന് ശേഷം രാജ്യത്ത് തുടരുന്നവരെ നിയമ ലംഘകരായി കണക്കാക്കി 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും നൽകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ 13 പ്രവിശ്യകളിലും ‘നിയമലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കി.
നിയമ ലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡിറക്ടറേറ്റ് രാജ്യത്തുളള മൊബൈല്‍ വരിക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങി. നിയമ ലംഘകനോ തൊഴിലുടമയോ പിഴ അടക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം നിയമ ലംഘകര്‍ക്കു രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കേര്‍പ്പെടുത്തും. നിയമ ലംഘകരുടെ തൊഴിലുടമ ഒരു ലക്ഷം റിയാല്‍ വരെ പിഴ അടക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു അഞ്ചു വര്‍ഷം തൊഴില്‍ വിസ അനുവദിക്കില്ല. നിയമ ലംഘകരെ കണ്ടെത്താല്‍ 8000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു.
മൂന്നു മാസം കാലാവധിയുളള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി രണ്ടുമാസമാണ് ബാക്കിയുളളത്. നിയമ ലംഘകരായ 20,000ല്‍ പരം ഇന്ത്യക്കാരാണ് രാജ്യം വിടാന്‍ ഔട്ട്പാസിനായി ഒരു മാസത്തിനിടെ എംബസിയെ സമീപിച്ചത്. കൂടുതല്‍ ഇന്ത്യക്കാര്‍ ഔട്പാസിനായി വരും ദിവസങ്ങളില്‍ എംബസിയെ സമീപിക്കുമെന്നാണ് കരുതുന്നത്. കാലാവധിയുളള പാസ്‌പോര്‍ട്ടുളള നിരവധി ഇന്ത്യക്കാര്‍ ഇതിനകം രാജ്യം വിട്ടു. ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കാത്തിരിക്കുന്നവരുമുണ്ട്. ഔട്ട്പാസിന് സമീപിക്കുന്നവരുടെ എണ്ണം മാത്രമാണ് ഇന്ത്യന്‍ എംബസിയിലുളളത്. എത്ര ഇന്ത്യക്കാര്‍ രാജ്യം വിട്ടു എന്നത് പൊതുമാപ്പ് അവസാനിക്കുന്നതോടെ സൗദി പാസ്‌പോര്‍ട്ട് വകുപ്പു പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha