കമ്പനികള്‍ തമ്മിൽ തര്‍ക്കം ; കുവൈത്തിലെ കരാര്‍ കമ്പനിയിലേക്ക് ജോലിക്ക് വന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ കരാര്‍ കമ്പനിയിലേക്ക് ജോലിക്ക് വന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. സഹോദരസ്ഥാപനത്തില്‍ ജോലിചെയ്തുവന്നവര്ക്ക് രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വിനയായത്. എട്ടുമാസത്തോളമായി ശമ്പളം ലഭിക്കാത്ത അമ്പതോളം പേരുണ്ട്. മിക്കവരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. അതിനിടെ, ഏപ്രില്‍ മാസമുണ്ടായ കനത്ത മഴയില്‍ ഓഫിസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേരുടെ പാസ്പോര്‍ട്ടിന് കേടുപാട് പറ്റുകയും ചെയ്തു.
പാസ്പോര്‍ട്ട് പുതുക്കുന്നതിന് 50 ദീനാറോളം ചെലവുവരും. കമ്പനിയില്‍നിന്ന് പിന്നീട് ലഭിക്കുമെന്ന വിശ്വാസത്തില്‍ ചിലര്‍ സ്വന്തം ചെലവില്‍ പാസ്പോര്‍ട്ട് പുതുക്കിയെങ്കിലും തുക നല്കാന് കമ്പനി തയാറാകുന്നില്ല. പാസ്പോര്‍ട്ട് പുതുക്കാത്തവരും നിരവധിയാണ്. ഇലക്ട്രീഷ്യന്, പ്ലംബര്‍ തുടങ്ങി ഓഫിസ് ജീവനക്കാര്‍ വരെയുണ്ട് ദുരിതം പേറുന്നവരില്‍. ചിലര്‍ക്കാണെങ്കില്‍ കമ്പനി വക ഭക്ഷണം പോലും ലഭിക്കുന്നില്ല. മലയാളികളില്‍ ചിലര്‍ നോര്‍ക്ക വഴി കേന്ദ്രത്തില്‍ വിവരം അറിയിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നതിന് പിഴയിനത്തില്‍ വലിയ തുക നല്‍കണം. ഒരുദിവസത്തേക്ക് രണ്ടു ദീനാര്‍ നിരക്കില്‍ പരമാവധി 600 ദീനാറാണ് പിഴ അടക്കേണ്ടത്. ജോലിയും കൂലിയുമില്ലാത്ത സാഹചര്യത്തില്‍ അത്രയും തുക അടക്കുക പ്രയാസമാണ് പലര്‍ക്കും. ഭക്ഷണത്തിന് വക നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. കമ്ബനിയുമായി ബന്ധപ്പെട്ടവരുമായി എംബസി ആശയവിനിമയം നടത്തിവരുന്നുണ്ട്.
https://www.facebook.com/Malayalivartha