വൃത്തിഹീനമായ കാറുകള്‍ നഗരത്തിലെ തെരുവുകളില്‍ നിര്‍ത്തിയിട്ട് പോകുന്നവരെ കാത്ത് ദുബൈ നഗരസഭയുടെ നടപടി വരുന്നു
ദുബൈ: വൃത്തിഹീനമായ കാറുകള്‍ നഗരത്തിലെ തെരുവുകളില്‍ നിര്‍ത്തിയിട്ട് പോകുന്നവരെ കാത്ത് ദുബൈ നഗരസഭയുടെ നടപടി വരുന്നു. ഇത്തരത്തില്‍ കാറുകള്‍ അശ്രദ്ധമായി തള്ളുന്നതിനെതിരെ നഗരസഭയുടെ മാലിന്യ നിയന്ത്രണ വിഭാഗം ബോധവത്കരണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
37347 കാറുടമകള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതു പാലിക്കാന്‍ കൂട്ടാക്കാഞ്ഞതിനെ തുടര്‍ന്ന് 4930 കാറുകള്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കാറുകള്‍ കണ്ടുകെട്ടിയാല്‍ വീണ്ടെടുക്കാന്‍ പിഴയും മറ്റു ചാര്ജുകളുമുള്പ്പെടെ 1381ദിര്‍ഹം നല്‍കേണ്ടി വരും. ആറു മാസം കഴിഞ്ഞും വീണ്ടെടുക്കാത്തവ ലേലം ചെയ്യും. വൃത്തിയില്ലാത്ത കാറുകള്‍ പൊതു റോഡുകളില്‍ ഉപേക്ഷിച്ചതായി കണ്ടാല്‍ നഗരസഭ ഉടനടി നീക്കം ചെയ്യും. നഗരത്തിൻറെ സൗന്ദര്യത്തിന് കോട്ടവരുത്തുകയും സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണിത്. ഇത്തരം വാഹനങ്ങളില്‍ ക്രിമിനലുകള്‍ ഒളിച്ചു പാര്‍ക്കാനും തെരുവുമൃഗങ്ങള്‍ താവളമാക്കാനും സാധ്യതയുണ്ട്.
കാറുകള്‍ നീക്കം ചെയ്യുന്നതിന് രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നസ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങളില്‍ അനുമതിയില്ലാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവും.വാഹനങ്ങളുടെ വായ്പയും പിഴയും അടക്കാത്ത പ്രവാസികളാണ് പലപ്പോഴും കാറുകള്‍ ഉപേക്ഷിച്ച് പോകുന്നത്.
https://www.facebook.com/Malayalivartha