സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ നിക്ഷേപം തിരിച്ചുനല്‍കാന്‍ സ്പോണ്സര് തയാറാണെന്ന് സലാലയിലെ ബിസിനസ് പങ്കാളി
മസ്കത്ത്: സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ നിക്ഷേപം തിരിച്ചുനല്‍കാന്‍ സ്പോണ്സര് തയാറാണെന്ന് സലാലയിലെ ബിസിനസ് പങ്കാളി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മരണപ്പെട്ടവരില്‍ ഒരാളായ മുഹമ്മദ് മുസ്തഫയുടെ വീട്ടുകാര്‍ സഹകരിക്കുന്നില്ലെന്നും പണം തിരികെ നല്‍കുന്നതിന് ഇത് തടസ്സമാവുകയാണെന്നും ബിസിനസ് പങ്കാളിയായ മൂവാറ്റുപുഴ സ്വദേശി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
കഴിഞ്ഞ ജനുവരി 22നാണ് മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയില്‍ മുഹമ്മദ് മുസ്തഫ, ഉറവക്കുഴി കുറ്റമറ്റത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിൻറെ മകന് നജീബ് എന്നിവരെ ദാരീസിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നജീബിൻറെ ബന്ധുക്കള്‍ സലാലയില്‍ എത്തി തങ്ങളുമായും സ്പോണ്‍സറുമായും കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
തുടര്‍ന്ന്, കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തു. ഇദ്ദേഹവും സലാലയിലെത്തി സ്പോണ്‍സറുമായും മറ്റും സംസാരിച്ചിരുന്നു. നിക്ഷേപം തിരികെ നല്കാന് ഇരുവരുടെയും ബന്ധുക്കള്‍ ഒപ്പിട്ട കത്തുകള്‍ തിരികെ നല്‍കണമെന്ന് സ്പോണ്സര് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നജീബിൻറെ വീട്ടുകാര്‍ കഴിഞ്ഞ മേയ് 22ന് കത്ത് നല്കി.
എന്നാല്‍, മുസ്തഫയുടെ വീട്ടുകാര്‍ ഇതുവരെ കത്തുനല്കാനോ തങ്ങളുമായോ സ്പോണ്സറുമായോ ബന്ധപ്പെടാനോ താല്പര്യമെടുത്തിട്ടില്ല. ഇടനിലക്കാരനും ഇവരോട് സംസാരിച്ചിരുന്നെങ്കിലും കാര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ പൊലീസിൻറെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ബിസിനസ് പങ്കാളി പറഞ്ഞു. ദുരൂഹമരണം സംബന്ധിച്ച് വിശദ അന്വേഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മരിച്ച മുഹമ്മദ് മുസ്തഫയുടെ സഹോദരന് എംബസിയില്‍ പരാതി നല്‍കിയതിൻറെ പശ്ചാത്തലത്തിലാണ് ബിസിനസ് പങ്കാളിയുടെ പ്രതികരണം. മരണം നടന്ന് ഏഴു മാസത്തോളം പിന്നിട്ടിട്ടും നിക്ഷേപമടക്കം വിഷയങ്ങള്‍ തങ്ങളോട് സംസാരിക്കാന്‍ സലാലയിലെ ബിസിനസ് പങ്കാളി തയാറായിട്ടില്ലെന്ന് അബ്ദുസ്സമദ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha