കനത്ത വെള്ളപ്പൊക്കത്തില്‍ ചീങ്കണ്ണിയും പാമ്പും വീടുകളിലേക്ക് ഒഴുകി എത്തുന്നു: ദിവസങ്ങളായി വീടിന് പുറത്തിറങ്ങാനാവാതെ മലയാളികളും ദുരിതത്തില്‍

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിൽ നിര്‍ത്താതെ പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചു .ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ അക്ഷരാര്‍ത്ഥത്തില്‍ വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് .ഹുസ്റ്റണു പുറമേ ഷുഗര്‍ ലാന്‍ഡ് ,കെയ്റ്റി,സൈപ്രസ് ,വുഡ് ലാന്‍ഡ്സ് ,പെയര്‍ലാന്‍ഡ് ,ഫ്രണ്ട്സ് വുഡ് ,റിച്ച്‌മണ്ട് ,റോസന്‍ ബര്‍ഗ്, സ്റ്റാഫോര്‍ഡ് ,മിസോറി സിറ്റി തുടങ്ങി എല്ലാ സമീപ നഗരങ്ങളെയും വെള്ളപൊക്കം ബാധിച്ചു ചുഴലിക്കാറ്റ് ജീവനു ഭീഷണിയാകുന്ന അവസ്ഥ ഒഴിഞ്ഞു എങ്കിലും പല നഗരങ്ങളിലും പ്രത്യേകിച്ച് ബ്രാസോസ് നദിക്കു സമീപമുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ചില നഗരങ്ങളിലെ ജനങ്ങളോട് നിര്‍ബന്ധമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നഗരം പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചു. സ്കൂളുകള്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു . രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ സുരക്ഷാ സേനയും അമേരിക്കന്‍ റെഡ് ക്രോസും രംഗത്തുണ്ട് .
വിവിധ സംഘടനകള്‍ ഭക്ഷണം ഉള്‍പ്പടെയുള്ള സഹായവുമായി മുന്നോട്ടു വരുന്നുണ്ട് . ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം , ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച് സ്റ്റാഫോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നു. ഹ്യുസ്റ്റണിലെ മലയാളി അസോസിയേഷനും വിവിധ ഇന്ത്യന്‍ റെസ്റ്റോറന്‍റുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട് . രണ്ടു ദിവസമായി രാത്രി സമയങ്ങളില്‍ പെയര്‍ലാന്‍ഡ് നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു .തിങ്കളാഴ്ച രാവിലെ മുതല്‍ മലയാളികള്‍ ഏറെ താമസിക്കുന്ന സിയന്നാ പ്ലാന്േറഷനില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടപ്പിലാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി .വിവിധ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികള്‍ മാറ്റി വച്ചതായി ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു .
https://www.facebook.com/Malayalivartha