ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ഫ്ളോറിഡ

യുഎസ് തീരത്തേക്ക് അടുക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനു മുന്നോടിയായി ഫ്ളോറിഡയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ഇര്‍മയില്‍ നിന്നു രക്ഷ തേടി ഫ്ളോറിഡയില്‍ 63 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളില്‍ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്ളോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടര്‍ന്നു നഗരത്തിലെ മൂന്നിലൊന്നു പമ്ബുകളിലും ഇന്ധനം തീര്‍ന്നു. 1992ല്‍ വീശിയടിച്ച ആന്‍ഡ്രൂ ചുഴലിക്കാറ്റിനേക്കാള്‍ വിനാശകാരിയാണ് ഇര്‍മയെന്നാണു വിലയിരുത്തല്‍. ആന്‍ഡ്രൂ ചുഴലിക്കാറ്റിൽ 65 പേരാണു മരിച്ചത്.
കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ, ഫ്ളോറിഡയുടെ തെക്കന്‍ ഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. ഇര്‍മയുടെ തുടര്‍ച്ചയായി ഫ്ളോറിഡയില്‍ കനത്ത മഴയാണെന്നു യുഎസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 209 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ജീവന് ഭീഷണിയാണ്' ഇര്‍മ എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു. കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വരുത്തിയ ഇര്‍മ, 25 പേരുടെ ജീവനാണ് കവര്‍ന്നത്.
അറ്റ്ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊണ്ടത്. ഈ പ്രദേശത്തുനിന്നു രൂപമെടുത്ത മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ളോയ്ഡ്, ഐവാന്‍ എന്നിവയും തീവ്രതയുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇര്‍മ കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
ലോവര്‍ ഫ്ളോറിഡ കീസ് പ്രദേശങ്ങളില്‍ ഇനിയുള്ള രണ്ടുമണിക്കൂര്‍ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. 15 അടി ഉയരത്തില്‍ തീരത്തേക്കു തിരകള്‍ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാര്‍ ഒഴിഞ്ഞുപോകണമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലായിരുന്ന ഇര്‍മ, അമേരിക്കന്‍ തീരത്തെത്തിയപ്പോള്‍ വേഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ക്യൂബയുടെ വടക്കന്‍ തീരത്ത് എത്തിയപ്പോള്‍ ഇര്‍മയുടെ വേഗം മണിക്കൂറില്‍ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയന്‍ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇര്‍മ വിതച്ചത്. വടക്കന്‍ തീരത്തുള്ള റിസോര്‍ട്ടുകളില്‍നിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സര്‍ക്കാര്‍ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇര്‍മ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു. ഹോട്ലൈന്‍: 2022588819.
അതേസമയം, ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.
യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്കു നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്കു വിസയും പാസ്പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
https://www.facebook.com/Malayalivartha