പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താം : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്: സന്തോഷത്തോടെ പ്രവാസലോകം
പ്രവാസികളെ സ്വാഗതം ചെയ്ത് കുവൈറ്റ്. പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനം എടുത്തിരിക്കുകയാണ്. ഏഴു മാസമായി വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. എന്നാൽ ഈ വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങി ചെല്ലാവുന്നതാണ്.
എന്നാൽ അതിനു മുന്നേ മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രാജ്യത്ത് റെസിഡന്‍സി വിസയുള്ളവരും ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ എടുത്തവരുമായ പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്. യാത്രയ്ക്കു മുന്നേ വാക്‌സിനേഷന്‍ വിവരങ്ങള്‍ അടക്കം ഷലോനിക് ആപ്പിലും കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്‌ഫോമിലും അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തീകരിച്ചിരിക്കണം . ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് വ്യക്തമാക്കുന്ന ഗ്രീന്‍ കളര്‍ കോഡ് കിട്ടുന്നവർക്ക് മാത്രമായിരിക്കും അനുവാദം കിട്ടുക
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം 72 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യിൽ ഉണ്ടായിരിക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള ലാബുകളില്‍ നിന്നായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇത് ചെയ്തെന്നു എയര്‍ലൈന്‍ കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും അറിയിച്ചിരിക്കുകയാണ്. ക്യുആര്‍ കോഡ് സംവിധാനം ഉള്ളവയായിരിക്കണം സര്‍ട്ടിഫിക്കറ്റുകള്‍. ഏത് വാക്‌സിനാണ് സ്വീകരിച്ചത്, വാക്‌സിന്‍ എടുത്ത തീയതി, വാക്‌സിന്റെ ബാച്ച് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉൾപ്പെടുത്തിയിരിക്കണം.
മാത്രമല്ല കുവൈറ്റിലെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനും കർശനമാക്കിയിരിക്കുകയാണ്. ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവർക്ക് മൂന്നാം ദിവസം സ്വന്തം ചെലവില്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണം. ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍ മൂന്നു ദിവസം കഴിഞ്ഞ് ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള അവസരമുണ്ട്. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ തുടരുകയും വേണം എന്നാൽ നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ അടുത്ത കുടുംബാഗംങ്ങള്‍,
അവരുടെ വീട്ടുജോലിക്കാര്‍, വിദേശത്ത് ചികില്‍സയില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തുന്ന കുവൈറ്റ് പൗരന്‍മാര്‍, അവരുടെ കൂട്ടിരിപ്പുകാര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് നൽകിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ വച്ച് നല്‍കപ്പെടുന്ന പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സാങ്കേതിക സംഘത്തിന് രൂപം നൽകി കഴിഞ്ഞിരിക്കുന്നു. ഇതിനോടകംതന്നെ മുക്കാല്‍ ലക്ഷത്തോളം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയതായി അവർ അറിയിച്ചു. 20,000ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 10,000ത്തിലേറെ പേരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കാരണങ്ങളാല്‍ തള്ളപ്പെടുന്ന സാഹചര്യമുണ്ടായി.
അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചതും ക്യുആര്‍ കോഡ് ഇല്ലാത്തതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഇങ്ങനെ സംഭവിക്കുന്ന തരത്തിലേക്ക് നയിച്ചത്. സ്വന്തം നാട്ടിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെങ്കിലും പരിഗണിക്കില്ലെന്ന് മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കുകയും ചെയ്തു. വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച ശേഷം അവ സ്വീകാര്യമാണോ അല്ലെയോ എന്ന കാര്യം ബന്ധപ്പെട്ട വ്യക്തികളെ എസ്എംഎസ് മുഖേന അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്
https://www.facebook.com/Malayalivartha