കേന്ദ്ര സര്‍ക്കാരിന്‍റെ മിന്നല്‍ നീക്കം, പ്രവാസികള്‍ ദുരിതത്തില്‍, ഉത്തരവ് ഉടന്‍ പിൻവലിക്കണം

പ്രവാസികള്‍ക്ക് ഏറെ തിരിച്ചടി നല്‍കുന്നതായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിച്ചത് കടുത്ത നിബന്ധനകളോടെയായിരുന്നു. എന്നിരുന്നാലും യാത്ര ചെയ്യണമെങ്കിൽ കടമ്പകളാണ് കടക്കേണ്ടത്.വിദേശ രാജ്യങ്ങളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദ് ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി.
ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങള്‍ക്കോ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കി ഇനി രജിസ്റ്റര്‍ ചെയ്യാനാകില്ല. 'എയർ സുവിധ' വെബ്പോർട്ടലിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാൻ സാധിക്കൂ. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പി.സി.ആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് അര്‍ത്ഥം.
ഇതോടുകൂടെ മരണം പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യേണ്ടി വരുന്നതായിരിക്കും. ഒക്ടോബര്‍ 20 മുതല്‍ നിലവില്‍ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം നേരത്തെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല.പകരം, എയര്‍സുവിധയുടെ സൈറ്റില്‍ എക്സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പെടെയുള്ളവ അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇതാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയര്‍ സുവിധയിലെ എക്സംപ്ഷന്‍ ഫോം നിര്‍ത്താലാക്കി' എന്നാണ് അധികൃതർ നല്‍കിയിരിക്കുന്നത്. ഈ അറിയിപ്പ് വന്നതോടുകൂടി പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ ആകെ പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























