കനത്ത തിരിച്ചടി, ഈ 8 രാജ്യക്കാര്‍ക്ക് ഇനി മുതല്‍ കുവൈത്ത് വിസ ഇല്ല

ലബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിസ വിലക്ക് നിലവില്‍ വന്നത്. 6 ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സുഡാനീസ് പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ലബനീസ് പൗരന്മാര്‍ക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് തീരുമാനിച്ചിരുന്നു. ഇതോടെ സുരക്ഷാ അനുമതി ഇല്ലാതെ വിസ ലഭിക്കുന്നത് കുവൈത്ത് നിരോധിച്ച രാജ്യങ്ങളുടെ എണ്ണം എട്ടായി. സുഡാനിലെ ആഭ്യന്തര അസ്വസ്ഥത കളാണ് നടപടിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കുവൈത്തില്‍ കഴിയുന്ന സുഡാന്‍ പൗരന്മാരെ തീരുമാനം ബാധിക്കില്ല. റസിഡന്‍സി സാധുത ഉള്ളവര്‍ക്ക് താമസരേഖ പുതുക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കുവൈത്തിൽ വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിന് 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
കുടുംബ സന്ദര്‍ശന വിസ ഉള്‍പ്പെടെ വാണിജ്യ സന്ദര്‍ശന വിസകള്‍ക്കും കടുത്ത മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഭാര്യ കൂടാതെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വിസക്കും 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കിയതായി പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കുടുംബ സന്ദര്‍ശന വിസ കൂടാതെ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിന് മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വിസകള്‍, കൂടാതെ മെഡിക്കല്‍, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികള്‍ ഒഴികെ രക്ഷിതാക്കള്‍ക്കുള്ള വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തത്.
വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























