അറബിക്കടലില്‍ ന്യൂനമര്‍ദം, ഒമാനിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും, കൂറ്റൻ തിരമാലകൾക്കും സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെയാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നാഷനല്‍ മള്‍ടി ഹസാര്‍ഡ് വാണിങ് കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. മുസന്ദം, തെക്കന്‍ ബാതിന, വടക്കന്‍ ബാതിന, മസ്ഖത്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടി മഴ പെയ്യാന്‍ സാധ്യതയുണ്ട്.
തീരങ്ങളില്‍ തിരമാലകള്‍ രണ്ട് മീറ്റര്‍വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. മീന്‍പിടിത്തക്കാര്‍ കടലില്‍ ഇറങ്ങുന്നതിന് മുമ്പ് സാഹചര്യം പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാൻ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഒമാൻ.സൗത്ത് ആഫ്രിക്ക, നമീബിയ ,സിംബാവേ, മൊസാമ്പിക്, ബോത്സ്വാന, ലെസോത്തോ ,ഇസ് വന്തി നി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തിയത് .
ഇവിടങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.
ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് , ഇസ്രയേൽ , ബെൽജിയം എന്നീ രാജ്യങ്ങൾക്ക് പുറമേ കൂടുതൽ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























