പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ച് കുവൈത്ത്

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി കുവൈത്തിന്റെ പുതിയ നടപടി. പ്രവാസികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫാണ് തീരുമാനം പുറപ്പെടുവിച്ചത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ച് ലൈസന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം പുറപ്പെടുവിച്ചത്. ഏകദേശം ഏഴ് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം പഴയ സാധുവായ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി കഴിഞ്ഞു. ഈ പ്രക്രിയയില്‍ 250,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചുമതലയുള്ള കമ്മിറ്റി ഈ മാസം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇത് പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെങ്കിലും സമയമെടുക്കും. കുവൈറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം.
ഇഷ്യൂ ചെയ്ത മൊത്തം ലൈസന്‍സുകളുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികമാണ് .ഇതില്‍ സാധുതയുള്ളവയില്‍ നിന്ന് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകദേശം ഒരു ദശലക്ഷമായി കുറഞ്ഞേക്കും എന്നാണ് വിലയിരുത്തപെടുന്നത് ഇത്രയും പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ പല കാരണങ്ങളാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിരവധി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വ്യാജമായി നേടിയവയാണെന്നതാണ് . കൂടാതെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിലെ നിലവിലെ വ്യവസ്ഥയിലെ മാറ്റം , റെസിഡന്‍സി നഷ്ടപ്പെടുകയോ കുവൈത്ത് വിട്ടുപോയതോ ആയ പ്രവാസികള്‍ എന്നിങ്ങനെയാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങൾ.
https://www.facebook.com/Malayalivartha























