പുതിയ നിബന്ധന പ്രവാസികൾക്ക് തലവേദനയാകുന്നു, ഒറ്റയടിക്ക് എല്ലാം ഇല്ലാതാക്കി കൊണ്ട് ഒമിക്രോണിന്റെ കടന്നുവരവ്, ഒമാനിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി, നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കേറ്റും ഹാജരാക്കണം, ഒമാനിലേക്ക് പ്രവേശിക്കാൻ ഇനി പാടുപെടും

കൊവിഡിന് പിന്നാലെ പുതിയ വകഭേദമായ ഒമിക്രോൺ പ്രവാസികൾക്ക് വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. കൊവിഡ് കേസുകൾ നിയന്ത്ര വിധേയമായപ്പോൾ പല ഗൾഫ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി കൊണ്ടാണ് ഒമിക്രോണിന്റെ കടന്നുവരവ്. ഇത് പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
ഗൾഫ് രാഷ്ട്രങ്ങളെല്ലാെ തന്നെ വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്ത് പ്രവേശിക്കാൻ പ്രവാസികൾക്ക് കടുത്ത നിബന്ധനകളും ഏർപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ ഇതാ അത്തരത്തിലൊരു കടുത്ത നിബന്ധന മുന്നോട്ടു വച്ചിരിക്കുകയാണ് ഒമാൻ. ഇനി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുമാത്രമാകും ഇനി ഒമാനിലേക്ക് പ്രവേശിക്കാനാകുക. വിമാന മാര്‍ഗവും കര, കടല്‍ മാര്‍ഗങ്ങളിലൂടെയും ഒമാനിലേക്ക് പോകുന്നവർവരും ഈ നിബന്ധന പാലിക്കണം
18 വയസിന് മുകളിലുള്ള വിദേശികൾക്കാണ് ഒമാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കിയത്. കൂടാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം എന്ന മറ്റൊരു നിബന്ധന കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കൂടാതെ കോവിഡ് സാഹചര്യത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് ഒമാൻവാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനെ അനുവാദമൊള്ളു. വിവിധ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.
കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുതിയ വകഭേദമായ ഒമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചിരുന്നു. ഒമാനിലെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha























